മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ അൻവർ എംഎ‍ൽഎക്കെതിരെ ഇത്തവണയും ആര്യാടൻ ഷൗക്കത്തിനെ തന്നെ മത്സരിപ്പിക്കാൻ നീക്കം. ഷൗക്കത്തിനെ മത്സരിപ്പച്ചില്ലെങ്കിൽ മലയോരമേഖലയിൽ ശക്തമായ സ്വാധീനമുള്ള ആര്യാടൻ മുഹമ്മദിന്റേയും, മകൻ ഷൗക്കത്തിന്റേയും പ്രവർത്തകർ കാലുവാരുമെന്നും സൂചന. 35 വർഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരിൽ അട്ടിമറിവിജയം നേടിയ പി.വി അൻവറിൽ നിന്നും നിലമ്പൂർ തിരികെ പിടിക്കാൻ ആര്യാടൻ ഷൗക്കത്തിനെതന്നെ കോൺഗ്രസ് രംഗത്തിറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ആര്യാടനു ശേഷം ഒരു മാറ്റം വേണമെന്ന മുറവിളിയാണ് മുൻ കോൺഗ്രസുകാരനായ പി.വി അൻവറെ കഴിഞ്ഞ തവണ തുണച്ചത്. എന്നാൽ എംഎ‍ൽഎയായി അഞ്ച് വർഷം പിന്നിടുന്ന അൻവറിന്റെ വിവാദങ്ങളും കേസുകളും ഇപ്പോൾ ഇടതുമുന്നണിക്ക് തലവേദനയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫിന് ലഭിച്ച അട്ടിമറി വിജയവും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വോട്ടായിമാറാനുള്ള സാധ്യതയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ആര്യാടന്റെ കുത്തക തകർത്ത് 1982ൽ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷ സ്വതന്ത്രനാക്കി രംഗത്തിറക്കിയാണ് ഇടതുമുന്നണി 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലമ്പൂർ പിടിച്ചത്. ഈ പരീക്ഷണം രണ്ടാം വട്ടം ആവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. 1987ൽ സിപിഎമ്മിലെ ദേവദാസ് പൊറ്റക്കാടിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയപ്പോൾ 10333 വോട്ടുകൾക്ക് ആര്യാടൻ നിലമ്പൂരിനെ കോൺഗ്രസിനൊപ്പം നിർത്തി. പിന്നീട് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ നിലമ്പൂർ ആര്യാടനൊപ്പമായിരുന്നു. 2006ൽ അന്നത്തെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂർ പിടിക്കാൻ സിപിഎം ഇറക്കിയത്. എന്നാൽ ആര്യാടൻ 18070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. ആര്യാടൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച 2016ലാണ് നിലമ്പൂർ കോൺഗ്രസിന് നഷ്ടമായത്.


ആര്യാടന്റെ പിൻഗാമിയായി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ മുൻ കോൺഗ്രസുകാരനായ പി.വി അൻവർ 11504 വോട്ടിന് നിലമ്പൂരിൽ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫ് പാളയത്തിലെ വോട്ടുചോർച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോർച്ചയും വിനയായി. അഞ്ചു വർഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. നിലമ്പൂരിൽ എംഎ‍ൽഎയായി വിജയിച്ചപ്പോൾ നിലമ്പൂരിൽ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങൾക്കായി തുറന്നിടുമെന്നായിരുന്നു പി.വി അൻവറിന്റെ കൈയടി നേടിയ പ്രഖ്യാപനം.

ആർക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവർക്കും എപ്പോഴും കയറിചെല്ലാൻ സ്വാതന്ത്ര്യമുള്ള ആര്യാടൻ ഹൗസിനു പകരമായിരുന്നു അൻവറിന്റെ പ്രഖ്യാപനം. എന്നാൽ അഞ്ചു വർഷമായിട്ടും അൻവർ ഒതായിയിൽ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പകരം നിലമ്പൂരിൽ എംഎ‍ൽഎ ഓഫീസ് തുറന്നു. ഓഫീസിൽ എംഎ‍ൽഎയുടെ സാന്നിധ്യം ചൊവ്വാഴ്ചയായി ക്രമപ്പെടുത്തി. ഈ മാറ്റം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് ഇത്തവണ അറിയാം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പിടിക്കാൻ ഇടതുപക്ഷം രംഗത്തിറക്കിയത് നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ പി.വി അൻവറിനെയായിരുന്നു. പൊന്നാനിയിൽ വിജയ പ്രതീക്ഷ പുലർത്തിയ അൻവറിന്റെ 1,93, 273 വോട്ടുകളുടെ തോൽവി ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. 2014ൽ വി. അബ്ദുറഹിമാൻ കേവലം 25410 വോട്ടുകൾക്ക് തോറ്റിടത്തായിരുന്നു അൻവറിന്റെ രണ്ടുലക്ഷത്തോളം വോട്ടുകളുടെ പരാജയം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ രാഹുൽഗാന്ധിക്ക് 61660 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും നിലമ്പൂർ നിയമസഭാ മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ നിയോജകമണ്ഡലം.20വർഷത്തെ യു.ഡി.എഫ് കുത്തക തകർത്ത് നിലമ്പൂർ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചപ്പോൾ എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽ ഭരണം നിലനിർത്തികൊണ്ട് 5 പഞ്ചായത്തുകളിൽ ഭരണമെന്ന മികച്ച മുന്നേറ്റവും നടത്തി.
നിലമ്പൂർ നഗരസഭയും പോത്തുകൽ, അമരമ്പലം എന്നീ രണ്ടു പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് ഭരണം നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകളിലും ഭൂരിപക്ഷം യു.ഡി.എഫിനാണ്.


യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ കത്തോലിക്കാസഭാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചതോടെ നിലമ്പൂരിൽ പ്രബലമായ ക്രൈസ്തവ, ഹിന്ദു സമുദായങ്ങളുടെ പിന്തുണയുള്ള സ്ഥാനാർത്ഥിക്കാണ് കോൺഗ്രസിൽ സാധ്യത. ഈ അനുകൂല ഘടകം ആര്യാടൻ ഷൗക്കത്തിന് തുണയാണ്. മലബാറിൽ നിന്ന് മതേതര മുസ്ലിംകോൺഗ്രസ് നേതാവെന്ന പ്രതിഛായയും അനുകൂല ഘടകമാണ്.
കഴിഞ്ഞ അഞ്ചു വർഷം രണ്ടു പ്രളയകാലത്തായി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയത്. അതേസമയം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും നിലമ്പൂരിനായി ശക്തമായി രംഗത്തുണ്ട്. 2011ൽ തവനൂരിൽ കെ.ടി ജലീലിനോട് മത്സരിച്ച പരാജയപ്പെട്ട പ്രകാശ് 2016ൽ നിലമ്പൂർ സീറ്റിനുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. നിലമ്പൂർ സീറ്റിനു പകരമായാണ് പ്രകാശിന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലമ്പൂരിൽ സീറ്റു നിഷേധിക്കപ്പെട്ടതോടെ പ്രകാശ് വിഭാഗം ആര്യാടൻ ഷൗക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തവണ പ്രകാശിന് സീറ്റ് നൽകിയാൽ ആര്യാടൻ വിഭാഗവും പാലംവലിക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. മധ്യസ്ഥ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങാൻ മണ്ഡലത്തിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി വി എസ് ജോയിയും ശ്രമിക്കുന്നുണ്ട്.

പി.വി അൻവറിനെ നിലമ്പൂരിനോട് ചേർന്നു കിടക്കുന്ന ഏറനാട് മണ്ഡലത്തിലേക്കു മാറ്റാനുള്ള ചർച്ചയും സിപിഎമ്മിൽ നടക്കുന്നുണ്ട്. 2011ൽ അൻവർ ഏറനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 11,246 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.കെ ബഷീർ ഏറനാട്ടിൽ നിന്നും വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന സിപിഐയിലെ അഷ്റഫ് കാളിയത്തിന് കേവലം 2700 വോട്ടുമായി കെട്ടിവെച്ച കാശുപോലും കിട്ടാത്ത നാണം കെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അൻവർ മാറിയാൽ നിലമ്പൂരിലേക്ക് പറഞ്ഞുകേൾക്കുന്നവരിൽ നാട്ടുകാരനായ എം.സ്വരാജ് എംഎ‍ൽഎ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ എന്നിവരുടെ പേരും ഉയരുന്നുണ്ട്.