കൊച്ചി: കൊച്ചിയിൽ മോഡലുകൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരി പാർട്ടികൾ സംഘടിപ്പിച്ചതടക്കം വ്യക്തമായതോടെയാണ് കേസെടുക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക.

സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.

സൈജുവിന്റെ ലഹരിപാർട്ടികളിൽ പങ്കെടുത്തവർക്കെതിരെയും കർശന നടപടി ഉണ്ടാകും. സൈജുവിന്റെ മൊബൈൽ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാർട്ടികായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നൽകിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. സൈജു തങ്കച്ചന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും.

സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവൻ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. സൈജുവിന്‌റെ വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബർ സെൽ പരിശോധനയും നടത്തും.

ലഹരി ഇടപാടിൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവർക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി.

നേരത്തെ മോഡലുകളുടെ മരണത്തിന് കാരണം സൈജു ഓഡി കാറിൽ പിന്തുടർന്നതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാനാണ് ഡ്രൈവർ അബ്ദുൽ റഹ്‌മാൻ വാഹനം വേഗത്തിലോടിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ സൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ സൈജുവിനെ വിട്ടത്.