കോഴിക്കോട്/പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകൾ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റിവാണെന്നതാണ് ആശ്വാസകരമായ വാർത്ത. പൂണെ വൈറോളജി ലാബിൽ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേർ രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ തുടരും. ആദ്യ ദിനം കോഴിക്കോട് താലൂക്കിൽ 48 മണിക്കൂർ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചെങ്കിലും ഇത് വീണ്ടും തുടങ്ങിയിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളിൽ മൊബൈൽ ലാബുകൾ സജ്ജീകരിച്ച് വാക്സിനേഷൻ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

റവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഐ.വിയിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതീവ ജാഗ്രത തുടരുകയാണ്. നിപ ബാധയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ലാബിൽ നേരിയ ലക്ഷണവുമായി വരുന്ന മറ്റുള്ളവരേയും പരിശോധിക്കുന്നുണ്ട്. ആർക്കും ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്ത് എത്തിയ കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്ന നടപടികൾ പുരോഗമിക്കുകയാണ്.