ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, ഇന്ധന വില കുറയ്ക്കാൻ കേരളം തയ്യാറായിരുന്നില്ല. ഇതോടെ ഇനിയും ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനങ്ങളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തുവന്നു. ഉയർന്ന ഇന്ധന വിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി പറഞ്ഞു.

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമല.

ജി.എസ്.ടി. കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തിനാൽ, പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും നിർമല കൂട്ടിച്ചേർത്തു. വിലവർധനയിൽ വ്യാപകപ്രതിഷേധം ഉയർന്നതിന് പിന്നാലെ ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി(വാറ്റ്) കുറയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാത്ത അവസ്ഥയിലാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.97 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. എക്‌സൈസ് തീരുവ കുറച്ചെങ്കിലും നാല് മെട്രോ നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. നവംബർ 4 ന് കേന്ദ്ര സർക്കാർ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ (ലഃരശലെ റൗ്യേ) കുറച്ചിരുന്നു. ഇതിനു ശേഷം ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.

ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കൊൽക്കത്തയിൽ 104.67 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 89.79 രൂപയും. പെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും ആയി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് ഇട നൽകി ഇതുവരെ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറച്ചിട്ടുണ്ട് എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ അറിയിച്ചു.