ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചചെയ്യാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇത് ചർച്ച ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് നികുതിയിൽ ഇളവ് വരുത്താനാകുമോ എന്ന് പരിശോധിക്കുന്നത്.

രാജ്യത്ത് ഇന്ധന വിലയുടെ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ്. ഇതിൽ കുറവ് വരുത്താൻ കേന്ദ്രവും സംസ്ഥാനവും തയ്യാറാകുന്നതുമില്ല. ഡൽഹിയിൽ ഡീസൽ വിലയുടെ 53 ശതമാനവും നികുതിയാണ്. 39 ശതമാനത്തോളം കേന്ദ്ര എക്സൈസ് നികുതിയുമാണ്.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തിയാൽ വിലയിൽ കുറവ് വരുത്താനാകുമെന്നാണ് പ്രതീക്ഷ. ഫിനാൻസ് ബില്ലിൽ മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇക്കാര്യത്തിൽ വിരുദ്ധാഭിപ്രായം ഇല്ലെന്നും സംസ്ഥാനങ്ങൾ തയ്യാറാണെങ്കിൽ ഇക്കാര്യം ചർച്ച ചെയ്യു ന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.