കോട്ടയം: കാലമൊക്കെ മാറി. കുട്ടികൾ ഒന്നും പഴയ പോലെയല്ല. അല്ലെങ്കിൽ, പഴയ കുട്ടിക്കാലം നൊസ്റ്റാൾജിയ ആയി കൊണ്ടുനടക്കുന്ന 70 കളിലെയോ, 80 കളിലെയോ, 90 കളിലെയോ തലമുറയെ പോലെയല്ല. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി തനിക്കുണ്ടായ അനുഭവം പറയുമ്പോൾ, ചുറ്റും നടക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്നോർത്തുപോകുന്നത്. നിഷ എഴുതുന്നു:' നമ്മൾ കുട്ടികൾ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികൾ അല്ല ഇപ്പോൾ. നമ്മൾ കണ്ട തുലാഭാരം കണ്ടു വളർന്നവർ അല്ല അവർ. ആക്ഷനും വയലൻസും ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജിക്കും ഫ്രീ ഫയറിനും അഡിക്ട് ആയി വളരുന്നവരാണ്. ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട.'

കാമുകി വഞ്ചിച്ചതിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കിയ വിദ്യാർത്ഥിയെ അനുനയിപ്പിക്കാൻ ചെന്ന തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് നിഷ കുറിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിഷ ജോഷി. ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടി വഞ്ചിച്ചതോടെ അവളെ കൊല്ലണമെന്ന വാശിയിലായി പത്താം ക്ലാസുകാരൻ. കണ്ണൂർ സ്വദേശിയായ കാമുകിയെ കൊല്ലാൻ പോകുന്നതിന് വണ്ടിക്കാശ് ചോദിച്ചാണ് കുട്ടി പ്രശ്‌നമുണ്ടാക്കിയത്. അനുനയിപ്പിക്കാൻ വീട്ടിൽ ചെന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ വെട്ടുകത്തിയുമായി കുട്ടി പാഞ്ഞടുക്കുകയായിരുന്നു. അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ പറയുന്നു.

ഫേസ്‌ബുക് കുറിപ്പ്

പൊലീസുകാർ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടികളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്ക് കെട്ടവരെയും മാനസികപ്രശ്‌നം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം 20 വർഷത്തോട് അടുക്കുന്ന എന്റെ സർവീസ് ജീവിതത്തിലും ഇത്തരം അനവധി ആളുകളുമായി കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.. എന്നാലും ഇന്നലെ ഉണ്ടായ ഒരു അനുഭവം സർവീസിൽ ആദ്യം. ഇന്നലെ ഡെ ആൻഡ് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. രാവിലെ കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ലീഡർ ഷിപ്പിനെ കുറിച്ചും ഡ്രഗ്‌സിന് എതിരെ ഉള്ള ബോധവൽക്കരണ ക്ലാസും ഒക്കെ കഴിഞ്ഞ് സ്റ്റേഷനിലേയ്ക്ക് എത്തിയതേ ഉള്ളു.

അപ്പോഴാണ് ഒരു അച്ഛൻ ആകെ വെപ്രാളത്തിൽ സ്റ്റേഷനിൽ എത്തിയത്. അദ്ദേഹത്തിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ പറഞ്ഞാൽ അനുസരിക്കുന്നില്ല. കുട്ടിക്ക് ഒരു കാമുകിയുണ്ട്. ഓൺലൈൻ വഴി പരിചയപ്പെട്ട കണ്ണൂർക്കാരി. അവൾ അവനെ തേച്ചതുകൊണ്ട് അവളെ കൊല്ലാൻ പോകാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ചു വീട്ടിൽ വഴക്കുണ്ടാക്കുന്നു. ഇതായിരുന്നു ആ അച്ഛന്റെ പരാതി.

ഇന്നലെ എല്ലാവർക്കും സ്‌പെഷ്യൽ ഡ്യൂട്ടി ആയതിനാൽ സ്റ്റേഷനിൽ ആളില്ല. സ്വാഭാവികമായും ചൈൽഡ് ഫ്രൻഡ്ലി കൂടിയായ എനിക്കായി കുട്ടിയെ നേരെ ആക്കേണ്ട ചുമതല. രാവിലെ കുട്ടികളുടെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു ആത്മ വിശ്വാസത്തിൽ ആയിരിക്കുന്ന എനിക്ക് ഇതു കേട്ടപ്പോൾ സോ സിംപിൾ എത്രയോ കുട്ടികളെ നമ്മൾ കൈകാര്യം ചെയ്തിരിക്കുന്നു. എസ്‌പിസിയുടെ ഭാഗമായി എത്രയോ കുട്ടികളെ കാണുന്നു. അവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നു. ഇതൊക്കെ നിസാരം. കുട്ടി ആയതുകൊണ്ട് യൂണിഫോം മാറി സിവിൽ ഡ്രസിൽ ഞാൻ തയാറായി. സ്റ്റേഷനിൽനിന്ന് കഷ്ടി ഒരു കിലോമീറ്റർ ദൂരമേ അവരുടെ വീട്ടിലേക്ക് ഉള്ളു. ഞാൻ എന്റെ ആക്ടീവയിൽ പോകാൻ തയ്യാറായപ്പോൾ അവരുടെ കാറുണ്ട് അതിൽ പോകാമെന്നായി അവർ. അവിടെ ചെന്ന് കഴിഞ്ഞ് അവനെ കേൾക്കേണ്ടത് എങ്ങനെ ആണെന്നും അവനെ ഒന്ന് ചേർത്ത് നിർത്തി സമാധാനിപ്പിക്കണം എന്നുമൊക്കെ ആലോചിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു. എന്റെ മോനും ഏകദേശം അതേ പ്രായമൊക്കെ ആണല്ലോ. കാർ ഒരു വലിയ വീടിന്റെ മുറ്റത്തു ചെന്നാണ് നിന്നത്.

ആ വീട്ടിൽ ആരൊക്കെയോ ഉണ്ടായിരുന്നു അവനു ചുറ്റും. ഞാൻ ചിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി. ഉടനെ അവൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റ്. നീ ആരാ. ഞാൻ മറുപടി പറയുന്നതിന് മുൻപ് കുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെ ഒരു സർ ആണ് എന്ന് പറഞ്ഞു. മോനെ ഒന്ന് കാണാൻ വന്നതാണ് എന്ന് സ്‌നേഹത്തോടെ ഞാൻ പറഞ്ഞു. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവൻ അകത്തേക്ക് പാഞ്ഞു. തിരിച്ചു അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു. ഒരു വെട്ടുകത്തി എന്റെ നേരെ ആഞ്ഞു വീശി. ഒരു നിമിഷം ഞാൻ മരണം മുന്നിൽ കണ്ടു. പ്രായത്തിൽ കവിഞ്ഞ വളർച്ച ഉള്ള അവനെ തടയാൻ അവർ ശ്രമിച്ചിട്ടു പറ്റുന്നില്ല. കത്തി താഴെ ഇടെടാ എന്ന് പറയുമ്പോൾ താഴെ ഇടാൻ ഇതു സിനിമയുമല്ലല്ലോ. ഒരു കുട്ടിയെ കീഴ്‌പ്പെടുത്താൻ പറ്റാത്ത നീയൊക്കെ പിന്നെ ട്രെയിനിങ് കഴിഞ്ഞ പൊലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട. കാരണം ഡ്രഗ് അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ.

വെട്ടുകത്തി ആഞ്ഞു വീശുന്നവനെ കീഴ്‌പ്പെടുത്താൻ അപ്പോൾ സെൽഫ് ഡിഫെൻസിന്റെ പാഠങ്ങൾ ഒന്നും മനസ്സിലേക്കു വന്നതുമില്ല. ഒന്നുമാത്രം മനസ്സിൽ വന്നു. എന്റെ അപ്പനില്ലാത്ത കുട്ടികൾക്ക് അമ്മയും കൂടി ഇല്ലാതാവുമല്ലോ എന്ന്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു ദിവസം ആദരാഞ്ജലികൾ സ്റ്റാറ്റസ് ആയി എല്ലാരും ഇടും. വളരെ തുച്ഛമായ റിസ്‌ക് അലവൻസ് കിട്ടുന്ന പൊലീസ് ജോലിക്ക് വെട്ടുകൊണ്ട് റിസ്‌ക് എടുക്കാൻ കഴിയാത്തതുകൊണ്ട് സ്‌കൂട്ട് ആവുകയല്ലാതെ എനിക്ക് മുൻപിൽ അപ്പോൾ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. ഓപ്പോസിറ്റ് വീട്ടിലേക്കാണ് ഞാൻ ചെന്നത്. എന്നേക്കാൾ ആരോഗ്യമുള്ള അവൻ വെട്ടുകത്തിയുമായി പുറകെയും. ആ വീട്ടുകാർ ഹെൽപ് ചെയ്താൽ അവരുടെ കൂടെ സഹായത്തോടെ അവനെ കീഴ്‌പ്പെടുത്താം പക്ഷേ വീട്ടുകാർക്ക് അവനെ ഭയം ആണെന്ന് തോന്നുന്നു. ഞാൻ അടുത്ത വീട്ടിൽനിന്ന് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു. ജീപ്പ് വരുവാൻ പറഞ്ഞു. സംഭവം അറിഞ്ഞ് ജീപ്പ് എത്തി. അപ്പോഴും അവൻ വെട്ടു കത്തിയുമായി അലറിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്.

ഇതിവിടെ കുറിക്കാൻ കാരണം വേറെ ഒന്നുമല്ല. എന്റെ സഹപ്രവർത്തകർക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഇനി ഉണ്ടാകരുത് എന്ന് ഓർത്താണ്. കാലം ഒരുപാട് മാറി. എത്ര ആളില്ലാത്ത സ്റ്റേഷൻ ആണെങ്കിലും ഇന്ന് എനിക്ക് സംഭവിച്ചതു പോലെ ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് പോവാതിരിക്കുക. എന്തെങ്കിലും പറ്റിയാൽ നിങ്ങൾ എന്തിന് ഒറ്റയ്ക്ക് പോയി എന്ന് കുറ്റപ്പെടുത്താനേ ആളുണ്ടാവു. നമ്മൾ കുട്ടികൾ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികൾ അല്ല ഇപ്പോൾ. നമ്മൾ കണ്ട തുലഭാരം കണ്ടു വളർന്നവർ അല്ല അവർ. ആക്ഷനും വയലൻസും ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജിക്കും ഫ്രീ ഫയറിനും അഡിക്ട് ആയി വളരുന്നവരാണ്. ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട.

എന്നെ അവൻ ഉപദ്രവിച്ചാലും അവനു കുട്ടി എന്ന പ്രിവിലേജ് ഉണ്ട്. അവനു വേണ്ടി സംസാരിക്കാൻ ബാല അവകാശ കമ്മിഷനുകൾ ഉണ്ട്. ഞങ്ങളുടെ ടാക്‌സ് കൊണ്ട് ശമ്പളം തരുന്നത് ഇതൊക്കെ ചെയ്യാൻ വേണ്ടി ആണ് എന്ന് ഘോരഘോരം വാദിക്കുന്നവരോട്. അവരവരുടെ മക്കളെ കൺട്രോളിൽ വളർത്താൻ പഠിക്കുക എന്നൊരു അപേക്ഷ ഉണ്ട്. ചെയ്യേണ്ട കടമകളിൽനിന്ന് ഒഴിഞ്ഞു മാറി എല്ലാം പൊലീസിന്റെ മാത്രം ഉത്തരവാദിത്തം എന്ന ചിന്തയും കളയുക. ഡി അഡിക്ഷൻ വേണ്ടവർക്ക് അതും കൗൺസിലിങ് വേണ്ടവർക്ക് അതും നൽകുക. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചൈൽഡ് ലൈനുമൊക്കെ നിങ്ങളെ സഹായിക്കാനുണ്ട്. എല്ലാത്തിനുമുള്ള മരുന്ന് പൊലീസിന്റെ കയ്യിൽ ഇല്ല. ചൂരൽ എടുത്തു പോലും തല്ലാൻ നിയമം അനുവദിക്കുന്നുമില്ല. വെട്ടുന്നവന്റെ നേരെ വിരിമാറ് കാട്ടിക്കൊടുക്കണമെങ്കിൽ പൊലീസുകാർക്ക് കുട്ടിയും കുടുംബവും ഒന്നും ഇല്ലാതിരിക്കണം. (NB... കുട്ടിയെ ട്രീറ്റ്‌മെന്റിനും കൗൺസിലിങ്ങിനും .ഉള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട്).