പാറ്റ്‌ന: ആർജെഡി നേതാവ് തേജസ്വി യാദവിനു നേരെ നിയമസഭയിൽ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ നിതീഷിനെതിരെ ഉന്നയിച്ച ആരോപണം സഭയിലും ആവർത്തിച്ചതോടെയാണ് നിതീഷിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തേജസ്വി അസംബന്ധവും പച്ചക്കള്ളവുമാണ് പറയുന്നതെന്ന് നിതീഷ് തിരിച്ചടിച്ചു. സഹോദരനായി താൻ കണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്.

ആരാണ് പിതാവിനെ നിയമസഭാ പാർട്ടി നേതാവാക്കിയതെന്ന് അദ്ദേഹത്തിനറിയുമോ? അദ്ദേഹത്തെ ആരാണ് ഉപമുഖ്യമന്ത്രിയാക്കിയത്? അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിനു തയാറായില്ല. തനിക്കു വിട്ടുപോരേണ്ടിവന്നു. 2017 ലെ പിളർപ്പ് പരാമർശിച്ച് നിതീഷ് പറഞ്ഞു. ശ്രീജൻ അഴിമതി കേസിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേയും നിതീഷിന് കോടതി ക്ലീൻ ചീറ്റ് നൽകിയ 1991 കൊലപാതക കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് തേജസ്വി വീണ്ടും ആരോപണം ഉന്നയിച്ചത്.

ആക്ഷേപകരവും അടിസ്ഥാന രഹിതവുമായ തേജസ്വിയുടെ പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പാർലമെന്ററി കാര്യമന്ത്രി വിജയ് കുമാർ ചൗധരി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചതിന് പിന്നാലെയാണ് തേജസ്വി വീണ്ടും നിതീഷിനെതിരെ ആരോപണങ്ങൾ ആവർത്തിച്ചത്.