ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവജാഗ്രത. രണ്ടിടങ്ങളിലും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും. കപ്പലുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുരയാണ്. ചെന്നൈയിൽ നിന്ന് മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി.

പുതുച്ചേരിയിൽ ജനങ്ങൾ കൂട്ടം കൂടുന്നത് നിരോധിച്ചു.ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതൽ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പൊതുഗതാഗതത്തിനും നിരോധനമേർപ്പെടുത്തി. ആശുപത്രി, ഫാർമസി, മിൽക്ക് ബൂത്തുകൾ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

അതേസമയം തമിഴ്‌നാടിനും പുതുച്ചേരിക്കും കേന്ദ്രസർക്കാർ എല്ലാ വിധ സഹായവും ഉറപ്പു നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു.രണ്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിൽനിന്ന് എല്ലാവിധ സഹായവും ഉറപ്പുനൽകിയതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെ നിവാർ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയിൽ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന് മുന്നോടിയായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ കഴിഞ്ഞദിവസം മുതൽ കനത്ത മഴ തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങളെ ഇതിനോടകം കടലൂർ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങൾ ചെന്നൈയിലും ക്യാമ്പ് ചെയ്യുന്നു. പുതുക്കോട്ട, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവിടങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ ചൊവ്വാഴ്ച ഉച്ചമുതൽ നിർത്തിവെച്ചു. കടലൂർ ജില്ലയിൽ അഞ്ഞൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഇവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ജനങ്ങൾ വീട്ടിൽതന്നെ കഴിയണമെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യർത്ഥിച്ചു. ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവും മറ്റു സാധനങ്ങളും സംഭരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.