തിരുവനന്തപുരം: തിരുവനന്തപുരം: കടക്കാവൂർ പോക്‌സോ കേസിൽ അറസ്റ്റിലായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബർ 18 നാണ് കടക്കാവൂർ പൊലീസ് മാതാവിന്റെ പേരിൽ പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വർഷത്തോളമായി വേർപെട്ട് കഴിയുകയും തനിക്കെതിരെ പരാതി നൽകുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് മറ്റൊരു മകന്റെ മൊഴി പുറത്തുവന്നതോടെയാണ് കേസിൽ ട്വിസ്റ്റ് ഉണ്ടായത്.

കേസിൽ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അനവേഷണം നടത്താതെസമ്മർദ്ദങ്ങൾക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകാത്ത കാര്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർത്തതായും ആരോപണമുണ്ട്. കേസിൽ കടക്കാവൂർ പൊലീസ് പ്രതിക്കൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണം ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി തിരുമാനിച്ചു. ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി ഹർഷിത അട്ടല്ലൂരി കടയ്ക്കാവൂർ എസ്‌ഐയെ വിളിച്ചുവരുത്തി.

അതേസമയം കേസിൽ ബാലക്ഷേമസമിതിയും സംശയത്തിലാണ്. അമ്മയിൽ നിന്ന് ലൈംഗികപീഡനമുണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നതായ് സിഡബ്‌ള്യുസി പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്. അമ്മ പ്രതിയായ പോക്‌സോ കേസ് വിവാദമായതോടെ പൊലീസിനെതിരെ തിരിഞ്ഞ ബാലക്ഷേമ സമിതിയുടെ വാദങ്ങളെ തള്ളുന്നതാണ് കേസിലെ നടപടിക്രമങ്ങളുടെ നാൾവഴികളും രേഖകളും. പരാതി കിട്ടിയതിനെത്തുടർന്ന് പൊലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗൺസിലിങ് നടത്തി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടത് നവംബർ 10ന് ആണ്.

നവംബർ 13ന് റിപ്പോർട്ട് തയാറാക്കിയതായാണ് ബാലക്ഷേമ സമിതി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. നവംബർ 30ന് ഈ റിപ്പോർട്ട് കിട്ടിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 16ന് ഇ മെയിൽ വഴി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ ഡിസംബർ 18ന് കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

അമ്മയ്‌ക്കെതിരായ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാവശ്യപ്പെട്ടതിനനുസരിച്ച് നൽകുന്ന റിപ്പോർട്ട് എന്ന ആമുഖത്തോടെയാണ് റിപ്പോർട്ട് പൊലീസിന് നൽകിയത്. ബാലക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞ തരത്തിൽ സമഗ്രമായ കൗൺസിലിങ് നടത്താൻ കഴിഞ്ഞില്ലെന്നോ, കൂടുതൽ കൗൺസിലിങ് വേണമെന്നോ ഉള്ള നിർദേശങ്ങളോ പരാമർശങ്ങളോ റിപ്പോർട്ടിൽ ഇല്ല താനും. കുട്ടി പറഞ്ഞ കാര്യങ്ങൾക്കൊപ്പം, അമ്മ ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് ബോധ്യമുണ്ടെന്നും, പറഞ്ഞ കാര്യങ്ങളിൽ കുട്ടി ഉറച്ചു നിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോക്‌സോ നിയമ പ്രകാരം കേസെടുക്കാൻ, ഉത്തരവാദപ്പെട്ട ഏജൻസിയിൽ നിന്നുള്ള ഈ റിപ്പോർട്ട് മതിയെന്നാണ് പൊലീസ് പറയുന്നത്.

വിവരം നൽകിയയാളുടെ സ്ഥാനത്ത് ബാലക്ഷേമ സമിതി അധ്യക്ഷയുടെ പേര് രേഖപ്പെടുത്തിയതിൽ തെറ്റില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ തങ്ങൾ കൗൺസിലിങ് നടത്തി രേഖപ്പെടുത്തിയ വിവരങ്ങൾ മൊഴിയായി കാണാനാവില്ലെന്നാണ് ബാലക്ഷേമ സമിതി വിശദീകരിക്കുന്നത്. വിദഗ്ദ സമിതിയെ വൈച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷം വേണമായിരുന്നും കേസെടുക്കാനെന്നും പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്കായി ബാലക്ഷേമ സമിതി ഇടപെട്ടില്ലെന്നാണ് വ്യക്തമാവുന്നത്.