കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും തീയേറ്റർ സംഘടനയായ ഫിയോക്ക് പിന്മാറി. ഫഹദ് ഫാസിലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സംഘടന പിൻവലിഞ്ഞത്. ഫഹദ് ഫാസിൽ ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ വിലക്കേർപ്പെടുത്തില്ലെന്ന് ഫിയോക് അറിയിച്ചു.

ഒടിടിയിൽ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നൽകി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളിൽ നിന്ന പിന്മാറുന്നതെന്ന് ഫിയോക് അറിയിച്ചു. ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ സിനിമകൾക്ക് ഫിയോക്ക് വിലക്കേർപ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാർത്തകൾ.

ഫഹദ് ഫാസിലുമൊത്ത് നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ മലയാളം സിനിമ എങ്ങനെ വിപപണിയെ നയിക്കണമെന്ന തീരുമാനിച്ചത് ഒടിടി റിലീസുകളായിരുന്നു. ഇക്കൂട്ടത്തിൽ ആദ്യം തന്നെ വിജയിച്ചത് ഫഹദ് ഫാസിൽ പുറത്തിറക്കിയ സി യു സൂൺ ആയിരുന്നു. ഈ സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിജയിച്ചതാടോ പരീക്ഷണങ്ങളുമായി കൂടുതൽ പേർ രംഗത്തുവന്നു. ഇപ്പോൾ മലയാള സിനിമയിൽ ഓൺലൈൻ റിലീസുകൾ കൂടി വരികയാണ്. മോഹൻലാൽ ചിത്രമായ ദൃശ്യം രണ്ടും ഓൺലൈനിൽ റിലീസ് ചെയ്തു വിജയിച്ചു. ഫഹദ് ഫാസിൽ ആകട്ടെ കൂടുതൽ സിനിമകളുമായി ഒടിടികളുടെ താരമാകുകയാണ്.