ന്യൂഡൽഹി: രാജ്യത്ത് ഫലപ്രദമായ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത് വരെ ജാഗ്രത് കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദിയിൽ ഒരുമുദ്രാവാക്യവും അദ്ദേഹം വിഷയം വ്യക്തമാക്കാൻ അവതരിപ്പിച്ചു. ജബ്തക് ദവാ നഹി ഹേ, തബ് തക് ദിലായി നഹി. മുഖാവരണം ധരിക്കലും സാമൂഹിക അകലം പാലിക്കലും ക്യത്യമായി പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മധ്യപ്രദേശിലെ പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരമാുള്ള 1.75 ലക്ഷം വീടുകളുടെ ഓൺലൈൻ ഉദ്ഘാടനവേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം, കോവിഡ് മുക്തി നിരക്കിൽ രാജ്യം വലിയ കുതിപ്പു നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,533 പേരാണ് രോഗമുക്തരായത്. പ്രതിദിന രോഗമുക്തരിൽ ഇത് പുതിയ റെക്കോർഡാണ്. .

രോഗമുക്തരിൽ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. (മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്). മഹാരാഷ്ട്രയിൽ മാത്രം 14,000 ത്തിലധികം പേരാണ് രോഗമുക്തരായത്. കർണാടകത്തിൽ 12,000 ത്തിലധികം പേരും. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 36 ലക്ഷം (3,624,196) കവിഞ്ഞു, മുക്തി നിരക്ക് 77.77% ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,570 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24,000 ത്തിലധികം രോഗികൾ മഹാരാഷ്ട്രയിലുണ്ട്. ആന്ധ്രാപ്രദേശിലും കർണാടകയിലും 9,000 ത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരിൽ 60% അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് രോഗമുക്തരുടെ എണ്ണവും കൂടുതൽ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,201 മരണങ്ങളാണുണ്ടായത്. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 36% മഹാരാഷ്ട്രയിലാണ് ; 442. കർണാടകയിൽ 130 മരണം. മരണ സംഖ്യയിൽ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി).