ഇരിട്ടി: കേരളത്തിൽ കൊമ്പിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ നിയന്ത്രണം കൂടുതൽ ശക്തമാക്കി കുടക് ജില്ലാ ഭരണകൂടം. ഇതോടെ മാക്കൂട്ടം ചുരം പാത റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തിൽനിന്നും കുടക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണത്തിൽ ഇളവില്ലെന്ന് ' കുടക് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ഓണത്തിനുശേഷം നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കർണാടകയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ മലയാളികളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

ഓണത്തിനായി നാട്ടിൽ എത്തി തിരിച്ചുപോകുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ പലരും കർണാടകയിലേക്ക് തിരിച്ചു പോകാൻ മടിക്കുകയാണ്.രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് ആയവർക്കും ഇത് ബാധകമായതോടെയാണ് പലരും വെട്ടിലായത്.

ഓഗസ്റ്റ് 30 വരെയാണ് യാത്രാനിയന്ത്രണവും ബസുകൾക്കുള്ള നിരോധനവും ഏർപ്പെടുത്തിയിട്ടുള്ളത്.കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതിനാൽ നിയന്ത്രണം ദീർഘിപ്പിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ബംഗ്‌ളൂര്, മൈസൂര്, വി രാജ് പേട്ട എന്നിവടങ്ങളിൽ നിന്നും ഓണം അവധികാലത്ത് നാട്ടിലെത്തിയവർക്ക് തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.