ന്യൂഡൽഹി: എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതോടെ എല്ലാ മാറുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ഇനി എയർ ഇന്ത്യയിലേ യാത്ര ചെയ്യാവൂ എന്ന നിബന്ധനയില്ല. യാത്ര ചെയ്താൽ അത് സൗജന്യ ടിക്കറ്റും ആവില്ല. നേരത്തെ സർക്കാരായിരുന്നു എയർ ഇന്ത്യയുടെ ഉടമസ്ഥൻ. അതുകൊണ്ട് കടത്തിൽ മുങ്ങിത്താണിരുന്ന കമ്പനിയെ രക്ഷിക്കാൻ, സർക്കാർ ഉദ്യോഗസ്ഥരും മറ്റും എയർ ഇന്ത്യയിൽ യാത്ര ചെയ്യണമെന്ന് നിബന്ധന വച്ചിരുന്നു. ഇനി സർക്കാരിന് എയർ ഇന്ത്യയിൽ റോളൊന്നുമില്ല. ഇഷ്ടമുള്ള ഏത് എയർലൈനിലും സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാം. കുറവ് ടിക്കറ്റ് നിരക്കുള്ള എയർലൈൻ നോക്കി ടിക്കറ്റ് മേടിക്കാം,

അതേസമയംസ എയർ ഇന്ത്യയിൽ സർക്കാർ ജീവനക്കാർക്ക് ഉണ്ടായിരുന്ന യാത്രാ ആനുകൂല്യവും കേന്ദ്രസർക്കാർ നിർത്തലാക്കി. ഇനി മുതൽ സാധാരണ യാത്രക്കാരെ പോലെ മുൻകൂറായി പണം നൽകി ടിക്കറ്റെടുത്ത് മാത്രമെ യാത്ര ചെയ്യാൻ പറ്റൂ എന്നും സർക്കാർ അറിയിച്ചു.

നിലവിലെ വ്യവസ്ഥ പ്രകാരം എയർ ഇന്ത്യയുടെ സർവ്വീസ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ മാത്രമാണ് മറ്റ് വിമാനങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാൻ സർക്കാർ ജീവനക്കാരെ അനുവദിച്ചിരുന്നത്. പുതിയ നിബന്ധന പ്രകാരം മറ്റു സ്വകാര്യ ഏജൻസികളിൽ നിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷൻ ഇനത്തിൽ ഇനി കേന്ദ്ര സർക്കാരിന് അധിക ചെലവ് ഉണ്ടാകും. എയർ ഇന്ത്യയുമായി ഇതുവരെയുള്ള ബാധ്യത കൊടുത്ത് തീർക്കാനും വിവിധ സർക്കാർ വകുപ്പുകളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് എന്നിവയുടെ കൗണ്ടറുകളിൽ നിന്നോ ഐആർസിടിസി, അശോക ട്രാവൽസ് ബൽമർ ലോറി ആൻഡ് കോ എന്നീ സ്ഥാപനങ്ങളിൽ നിന്നോ ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്ന് നവംബർ അഞ്ചിലെ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പിൽ പറഞ്ഞിരുന്നു. കനത്ത നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യയെ സർക്കാർ 18,000 കോടി രൂപയ്ക്കാണ് ടാറ്റയ്ക്ക് വിറ്റത്.

ഡിസംബറോട് കൂടി എയർ ഇന്ത്യയെ ടാറ്റ സൺസിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്.