തിരുവനന്തപുരം: സംസ്ഥാന സർക്കാറിൽ ജോലി നോക്കി സർക്കാർ ശമ്പളം വാങ്ങുന്ന കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഇവരുടെ ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറാണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

മേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ, സബ്ട്രഷറി ഓഫീസർമാർ എന്നിവർക്കയച്ച സർക്കുലറിലാണ് ഡയറക്ടർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇതെന്നും സർക്കുലറിൽ വ്യക്തമാക്കി. കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരിൽനിന്നും ആദായ നികുതി ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകൾ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്.

ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ചായിരുന്നു ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

49 അപ്പീൽ ഹരജികൾ തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതി വകുപ്പിന്റെ വാദം.

2014 ലാണ് സർക്കാർ അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിനു ടിഡിഎസ് ബാധകമാക്കാൻ ഇൻകം ടാക്സ് വകുപ്പ് ട്രഷറി വിഭാഗത്തിനു നിർദ്ദേശം നൽകിയത്. ഇതിനെ എതിർത്താണ് വൈദികർ നിയമപോരാട്ടത്തിന് എത്തിയത്. ശമ്പള വരുമാനമുണ്ടെങ്കിൽ ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി വിശദീകരിച്ചിരുന്നു. 2014ൽ നികുതി പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് നിയമ പോരാട്ടം. അനുകൂലിച്ചും പ്രതികൂലിച്ചും കോടതി വിധി വന്നു.

കാനോനിക നിയമപ്രകാരമുള്ള 'സിവിൽ ഡെത്ത്' എന്ന ആശയം സന്യസ്തരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമങ്ങൾക്കു വ്യക്തിഗത നിയമങ്ങളെക്കാൾ പ്രാമുഖ്യമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലവകാശം ഉൾപ്പെടെ നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ടെന്നും ടിഡിഎസ് അടകക്കാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.