കോഴിക്കോട്: മാസത്തിന്റെ ആദ്യ ആഴ്ചയിൽ 4 അവധി ദിവസങ്ങൾ വരുന്നതോടെ മദ്യക്കടത്തും സൂക്ഷിപ്പും അനധികൃത വിൽപ്പനയും തടയാൻ എക്‌സൈസ്. ഇന്ന് ഡ്രൈ ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെയാണ് മദ്യവിൽപ്പന ശാലകൾകൾക്ക് തുടരെ അവധി വരുന്നത്. ഏപ്രിൽ 1 ന് സ്വഭാവികമായി കടകൾക്ക് അവധിയാണ്. ഏപ്രിൽ രണ്ട് ദുഃഖവെള്ളി, തിരഞ്ഞെടുപ്പ് തലേദിവസം കണക്കാക്കി 5 നും , തിരഞ്ഞെടുപ്പിന്റെ പോളിങ് തീരും വരെ 6 നും കടകൾ തുറക്കില്ല. 4 ന് ഈസ്റ്റർ ദിനത്തിൽ വൈകിട്ട് 7 ന് ഷോപ്പുകൾ അടയ്ക്കും.

ഇതോടെ സംസ്ഥാനത്തേക്ക് അനധികൃത മദ്യമൊഴുകുന്നത് തടയാൻ എക്സൈസ് സംഘം വല വിരിച്ച് കഴിഞ്ഞു. സ്ഥാനത്തിന് പുറത്തുനിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാനായി മാഹി അതിർത്തിയിൽ രണ്ട് കാർ പെട്രോളിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഊടു വഴിയിലൂടെയുള്ള പരിശോധനയ്കായി ടൂവീലർ പെട്രോളിംഗും രംഗത്തുണ്ട്. ജില്ലയിലെ സ്‌ട്രൈക്കിങ് ഫോഴ്‌സും ഷാഡോ പൊലീസും, രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്.

കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാൻ വയനാട്ടിൽ ചുരം പെട്രോളിംഗും കർശനമാക്കിയിട്ടുണ്ട്.ഇന്നലെ രാത്രി മുതൽ ജില്ലയിൽ കർശന നിരീക്ഷണമാണ് ഉണ്ടായിരുന്നത് . മദ്യം വിൽക്കുന്ന പൊതു സ്ഥാപനങ്ങളിലും റോഡുകളിലും എക്‌സൈസിന്റെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

അവധി മുന്നിൽ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വച്ചാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിവീഴും. ഒരാൾക്ക് സൂക്ഷിക്കാവുന്ന പരമാവധിയായ 3 ലിറ്ററിൽ കൂടുതൽ വാങ്ങാനാവില്ല. 3 സ്‌ട്രൈക്കിങ് ഫോഴ്‌സും 4 കൺട്രോൾ റൂമും, നാല് ബോർഡർ പെട്രോളിംഗും ഒരു ഹൈവേ പെട്രോളിംഗുമാണ് കോഴിക്കോട് ജില്ലയിലുള്ളത്.