ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ/ റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.