ലഖ്നൗ: സ്ത്രീ തൊഴിലാളികളെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാത്രി ഷിഫ്റ്റ് ചെയ്യാൻ നിർബന്ധിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. സ്ത്രീകൾ വൈകുന്നേരം ഏഴ് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും ഫാക്ടറിയിൽ ജോലി ചെയ്യാൻ ബാധ്യസ്ഥരല്ലെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ജോലി ചെയ്യുന്നുണ്ടെങ്കിൽ തൊഴിലുടമ അവർക്ക് സൗജന്യ വാഹനവും ഭക്ഷണവും നൽകണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഉത്തരവിലെ നിർദേശങ്ങൾ

1. രേഖാമൂലമുള്ള സമ്മതമില്ലാതെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ ഒരു സ്ത്രീയെയും ജോലി ചെയ്യാൻ നിർബന്ധിക്കരുത്.
2. ഈ സമയങ്ങളിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ ഒരു സ്ത്രീയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പാടില്ല.
3. വൈകുന്നേരം ഏഴ് മണിക്കും രാവിലെ ആറ് മണിക്കും ഇടയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും വാഹന സൗകര്യം ഏർപ്പെടുത്തണം.
4. വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറ് വരെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഭക്ഷണവും മതിയായ മേൽനോട്ടവും ഉറപ്പാക്കണം.
5. ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, വസ്ത്രം മാറാനുള്ള മുറികൾ എന്നിവ നൽകണം.
6. വൈകുന്നേരം 7 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഒരുമിച്ച് ജോലി ചെയ്യണം.
7. ലൈംഗികാതിക്രമം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണം.