കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞെങ്കിലും രോഗം ബാധിച്ച് 12 വയസുകാരൻ മരിക്കാൻ ഇടയായതിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലവും നെഗറ്റീവായി.

രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകൾ, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസത്തിന് ഇടനൽകിയിരുന്നു.

നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചത്. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്ദ്ധ പരിശോധന നടത്തിയത്. എന്നാൽ ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.

നിപ ബാധിച്ച് മരണമടഞ്ഞ 12കാരന്റെ വീട്ടുവളപ്പിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് പഴങ്ങൾ ശേഖരിച്ചത്. പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലാണ് പരിശോധന നടത്തിയത്. നേരത്തെ ശേഖരിച്ച മൃഗ സാംപിളുകളുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു.

ഇതിനു മുമ്പ് ചാത്തമംഗലം പ്രദേശത്ത് ചത്തനിലയിൽ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാൽ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

രണ്ട് ദിവസം മുമ്പ് കാസർഗോഡ് പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സ്രവം പരശോധനയ്ക്ക് അയച്ചത്.