പാലക്കാട്: ഭർത്താവ് വീട്ടിൽ പ്രവേശിപ്പിക്കാത്തതിനാൽ യുവതിയും മുന്നുമാസം പ്രായമായ കുഞ്ഞും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കഴിയുന്നത് ഭർതൃവിടിന്റെ സിറ്റൗട്ടിൽ.പാലക്കാട് ധോണിയിലാണ് സംഭവം.ധോണിയിലെ ശരണ്യശ്രീ വീട്ടിൽ മനു കൃഷ്ണനെതിരെയാണ് ഭാര്യ ശ്രുതി പരാതി നൽകിയിരിക്കുന്നത്.യുവതിയുടെ പരാതിയിൽ മനുവിനെതിരെ ഗാർഹീക പീഡനത്തിന് ഹേമാംബിക പൊലീസ് കേസെടുത്തു.

മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണു വിവാഹിതരായത്. കുട്ടിയുടെ ജനനശേഷം ഈ മാസം ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു.41 പവനോളം സ്ത്രീധനവും ഭർതൃവിട്ടുകാർക്ക് ഭൂമി വാങ്ങാനുള്ള കാശുമുൾപ്പടെ നൽകിയിരുന്നതായും ശ്രുതിയുടെ വീട്ടുകാർ പറയുന്നു.

സംഭവമറിഞ്ഞ് ഇൻസ്‌പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു.യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദ്ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകുമെന്നും കോടതി ഉത്തരവു ലഭിച്ചാൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം യുവതിയുടെ വീട്ടുകാർ തങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നാണ് മനു പറയുന്നത്. മാ്ട്രിമോണിയൽ സൈറ്റ് വഴിയാണ് വിവാഹാലോചന വരുന്നത്.ഇത് യുവതിയുടെ രണ്ടാം വിവാഹമാണ്. എന്നാൽ വിവാഹശേഷം ആദ്യവിവാഹത്തിന്റെ ഡിവോഴ്‌സ് സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ യുവതിയും യുവതിയുടെ വീട്ടുകാരും പല അവധി പറഞ്ഞൊഴിയുകയായിരുന്നുവെന്നും ഒടുവില് സംശയം തോന്നി കുടുതൽ ചോദിച്ചപ്പോൾ നിങ്ങൾക്കും കുടുംബത്തിനും എതിരെ ഗാർഹിക പീഡനത്തിന് പരാതി കൊടുക്കുമെന്നും വിസ്മയയുടെതുൾപ്പടെ സംഭവം ചൂണ്ടിക്കാട്ടി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും മനു പറയുന്നു.

മാത്രമല്ല കുട്ടിയെയോ യുവതിയെയോ വേണ്ടെന്ന് പറഞ്ഞിട്ടില്ല. വീട്ടുകാരുമായി സംസാരിച്ച് വേണ്ട പരിഹാരങ്ങൾ കണ്ടശേഷം വിട്ടിലേക്ക് വന്നാൽ മതിയെന്നുമാത്രമെ പറഞ്ഞുള്ളുവെന്നും എന്നാൽ അതിന് നിൽക്കാതെ യുവതിയും കുടുംബവും അതിക്രമിച്ച് കയറിയതാണെന്നും തന്റെ അച്ഛനെ വരെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ പേടിച്ചിട്ടാണ് വീട് പുട്ടി പോയതെന്നുമാണ് മനുവിന്റെ വിശദീകരണം