ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് രണ്ട് രൂപയും 42 പൈസയും ഡീസലിന് രണ്ട് രൂപയും 25 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് വിലകുറയ്ക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചത്. അതിനിടെ പെട്രോൾ-ഡീസൽ തീരുവ രണ്ട് രൂപ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു. അതുകൊണ്ട് ഗുണഭോക്താക്കൾക്ക് വിലക്കുറവിന്റെ കാര്യമായ ഗുണം ലഭിക്കില്ല.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് തുടർച്ചയായ നാലാം തവണയാണ് എക്‌സൈസ് തീരുവ വർധിപ്പിക്കുന്നത്. എണ്ണവില ബാരലിന് 46 ഡോളർ ആയിവരെ താഴ്ന്നിരിക്കുകയാണ്. ആറു വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ക്രൂഡ് ഓയിൽ വില ഇടിയുന്നതിന് ആനുപാതികമായി അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കണമെന്ന് കോൺഗ്രസ് അടക്കുള്ള പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇന്റർനെറ്റിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായെങ്കിലും സർക്കാർ വിലകുറയ്ക്കാൻ തയ്യാറായിരുന്നില്ല.

ആഗോള വളർച്ച കുറയുന്നതും, വിപണിയിൽ എണ്ണയുടെ ലഭ്യത വർധിച്ചതുമാണ് ക്രൂഡ് ഓയിൽ വില തുടർച്ചയായി ഇടിയാൻ കാരണം. അമേരിക്കയിൽ നിന്നുള്ള ഷെയിൽ ഓയിൽ ഉത്പാദനം വർധിച്ചതും, ഉത്പാദനം കുറച്ച് വില പിടിച്ചു നിർത്തില്ലന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും വിലയിടിവിന് കാരണമായി.

കഴിഞ്ഞ ജൂണിന് ശേഷം 57 ശതമാനം ഇടിവാണ് എണ്ണ വിലയിലുണ്ടായത്. തുടർച്ചയായി എണ്ണ വില കുറയുന്നത്് വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഇനിയും വില ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം.