അലഹബാദ്: സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ അനാവശ്യമെന്ന് കോ‌ടതി. അലഹബാദ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഈ വ്യവസ്ഥ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള മൗലിക അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന യുവതിയെ അന്യായമായി തടങ്കലിലാക്കിയിട്ടുണ്ടെന്ന് കാണിച്ച് യുവാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രത്യേക വിവാഹ നിയമപ്രകാരം തങ്ങളുടെ ദാമ്പത്യബന്ധം ഉറപ്പാക്കാമെന്ന് കാമുകി കാമുകന്മാർ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഈ നിയമത്തിന് 30 ദിവസത്തെ അറിയിപ്പ് പ്രസിദ്ധീകരിക്കേണ്ടതുണ്ട്, മാത്രമല്ല പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകൾ ക്ഷണിക്കുകയും വേണം. അത്തരമൊരു അറിയിപ്പ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ അനാവശ്യമായ സാമൂഹിക ഇടപെടൽ ഉണ്ടാക്കുമെന്നും ഇരുവരും വാദിച്ചു. ഇവരുടെ ആശങ്ക ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ആരുടേയും ഇടപെടുലകളില്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെതിരാണ് ഈ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ദമ്പതിമാരുടെ പേര്, ജനന തിയതി, വയസ്സ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയൽ വിവരം, ഫോൺ നമ്പർ തുടങ്ങിയവ പ്രദർശിപ്പിക്കണമെന്നാണ് 1954-ലെ നനിയമത്തിൽ പറയുന്നത്. ഇത് ദമ്പതികളുമായി ബന്ധമില്ലാത്തവർക്ക് പോലും എതിർപ്പറിയിക്കാൻ 30 ദിവസത്തെ സമയമനുവദിക്കുന്നുണ്ട്.

വിവാഹ രജിസ്റ്റർ ഓഫീസർക്ക് അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാർക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിർദ്ദേശം ദമ്പതിമാർ നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥന് വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, 1954 ലെ ആക്ടിന് കീഴിലുള്ള ഏതെങ്കിലും വിവാഹത്തിന് കക്ഷികളുടെ തിരിച്ചറിയൽ, പ്രായം, സമ്മതം എന്നിവ ഉറപ്പുവരുത്തുന്നതിനോ അല്ലെങ്കിൽ വിവാഹ നിയമ സാധുത പരിശോധിക്കുന്നതിനോ വിവാഹ രജിസ്റ്റർ ഓഫീസർക്ക് എല്ലായ്‌പ്പോഴും വിവരങ്ങൾ ലഭ്യമാക്കാമെന്നും കോടതി അറിയിച്ചു.