തിരുവനന്തപുരം: രാജ്യത്തു പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കാനും, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങൾ നിർത്തലാക്കാനും നീക്കമുണ്ട്. ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. www.mohfw.gov.in. എന്ന വെബ്‌സൈറ്റിൽ നിന്നും പൊതുജനങ്ങൾക്ക് ഭേദഗതികൾ പരിശോധിക്കാവുന്നതാണ്. ഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ 31 വരെ cotpaamendment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം.


മറ്റു പ്രധാന നിർദേശങ്ങൾ

  • 21 വയസ്സിൽ താഴെയുള്ളവർക്കു പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതു നിരോധിക്കും.
  • നിയമ ലംഘനങ്ങൾക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.
  • സചിത്ര ആരോഗ്യ മുന്നറിയിപ്പ് മൊത്തവിതരണ പായ്ക്കറ്റുകളിലും നിർബന്ധമാക്കും.
  • പുകയില ഉൽപന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യവും പറ്റില്ല. നിബന്ധന സമൂഹമാധ്യമങ്ങൾക്കും വിഡിയോ ഗെയിമുകൾക്കും ഉൾപ്പെടെ ബാധകം. മറ്റ് ഉൽപന്ന പരസ്യങ്ങളുടെ മറവിലുള്ള പുകയില പരസ്യവും നിരോധിക്കും.
  • നിയമ ലംഘനങ്ങൾക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.


അതേസമയം, ഭേദഗതികൾ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി വ്യവസായ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.