തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദം നിർത്തിയോ എന്ന മാധ്യമപ്രവർത്തകരോട് ചോദ്യത്തിന് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി, അടിസ്ഥാന കാര്യം സുധാകരൻ നിഷേധിച്ചതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് ആവർത്തിച്ചു. മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകിയ ആളുടെ പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ആ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹമൊരു നിലപാട് പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞതല്ല, മാധ്യമം തെറ്റായി കൊടുത്താണെന്ന്. അദ്ദേഹം പറയാത്ത ഒരു കാര്യത്തെക്കുറിച്ച്, ഞാൻ വീണ്ടും പറയുന്നില്ല. ഏതായാലും അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഞാൻ വിമർശനങ്ങൾ കേൾക്കാതിരുന്നിട്ടില്ല. എന്തെല്ലാം വിമർശനങ്ങൾ നീക്കങ്ങൾ എനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഏകാധിപതി പരാമർശമെന്നത് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും. പാർട്ടി സ്ഥാനത്തിരിക്കുമ്പോഴത്തെ വിമർശനങ്ങളും ഇപ്പോഴത്തെ വിമർശനങ്ങളും വ്യത്യസ്തമാണ്. ഇപ്പോൾ ജനങ്ങൾ വിലയിരുത്തുനുണ്ട്.

മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിക്കുന്നു എന്ന വിവരം അറിയിച്ചത് കെടി ജോസഫ് ആണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ: ഞാൻ അന്ന് തന്നെ പറഞ്ഞു വ്യക്തിയുടെ പേര് പറയുന്നില്ലെന്ന്. ഇവരെല്ലാം ഒന്നിച്ചുള്ളവരാണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ പറയത്തെ പേര് ഇപ്പോൾ ആരെങ്കിലും പറഞ്ഞെന്ന് കരുതി ഞാൻ പറയുന്നില്ല. ആ ഭാഗത്തേക്ക് ഞാൻ കടക്കുന്നില്ല.