കോഴിക്കോട്: പട്ടാപ്പകൽ വാഹനം തടഞ്ഞുവെച്ച ശേഷം പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ട്വിസ്റ്റ്. തട്ടിക്കൊണ്ടു പോകപ്പെട്ട പ്രവാസി സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലാണ് മടങ്ങിയെത്തിയത്. പരാതിയില്ലെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു. ദുബായിലെ സാമ്പത്തിക ഇടപാടിനെ തുടർന്ന് ഉടലെടുത്ത തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് റിയാസ് പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം ക്വാറന്റൈനിൽ കഴിയാൻ വീട്ടിലേക്ക് ടാക്സിയിൽ പോകുമ്പോഴാണ് വാഹനം തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നായിരുന്നു ആദ്യ നിഗമനം. റിയാസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അബുദാബിയിൽ നിന്നാണ് റിയാസ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ടാക്‌സി കാർ പിന്തുടർന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വച്ചാണ് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോയത്. ഈ സമയം നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.