ന്യൂയോർക്ക്: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാർശവുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ ഇന്ത്യക്കെതിരെ മുസ്ലിംരാജ്യങ്ങൾ വിമർശനവുമായി രംഗത്തുവരികയാണ്. വിശദീകരണം നൽകിയപ്പോഴും വിവാദങ്ങൾ ശമിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതിനോടകം 15 രാജ്യങ്ങളാണ് വിഷയത്തിൽ ഇന്ത്യയെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നത്.

ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ഇറാൻ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ ഖത്തർ പോലുള്ള രാജ്യങ്ങൾ അപലപിക്കുകയും ഇന്ത്യാ സർക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

അതേസമയം വിഷയത്തെ അപലപിച്ചു യുഎന്നും രംഗത്തുവന്നു. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശത്തെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് അഭിപ്രായപ്പെട്ടു.

പരാമർശങ്ങളെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയ സാഹചര്യം ചൂണ്ടിക്കാട്ടി പാക്ക് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു യുഎൻ വക്താവിന്റെ മറുപടി. ഇന്ത്യയിൽ ഭരണകൂട പിന്തുണയോടെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ, വേട്ടയാടുകയാണെന്നും യുഎൻ ഇടപെടണമെന്നും ഇസ്ലാമികരാഷ്ട്ര സംഘടന (ഒഐസി) ആവശ്യപ്പെട്ടിരുന്നു.

ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സർക്കാരിന്റെ നിലപാടല്ലെന്നും ഒഐസി സെക്രട്ടേറിയറ്റ് വർഗീയ സമീപനം അവസാനിപ്പിച്ച് എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നുമാണ് ഇതിനോട് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരിച്ചത്. അതിനിടെ വിവാദ പ്രസ്താവന നടത്തിയതിന് സസ്‌പെൻഡ് ചെയ്ത വക്താവ് നൂപുർ ശർമക്ക് സുരക്ഷെ ശക്തമാക്കി, നൂപൂർ ശർമക്കെതിരെ വധഭീഷണി ഉയർന്നിരുന്നു.

വധഭീഷണിയുണ്ടെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത്. തനിക്ക് ലഭിക്കുന്ന പീഡനങ്ങളും ഭീഷണികളും ചൂണ്ടിക്കാട്ടി സുരക്ഷ നൽകണമെന്ന് അവർ പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ ബി. ജെ. പി ഞായറാഴ്ച നൂപുർ ശർമ്മയെയും സസ്‌പെൻഡ് ചെയ്യുകയും ഡൽഹി യൂനിറ്റ് മീഡിയ തലവൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.