കോഴിക്കോട്: ലിംഗ നീതി വിഷയം ഉയർത്തിയ ഹരിത നേതാക്കളെ തള്ളിക്കൊണ്ട് മുസ്ലിംലീഗിലെ വനിതാ നേതാവ്. രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ മുസ്ലിം അണെന്ന് മറക്കരുതെന്ന് ഹരിത നേതാക്കൾക്ക് വനിതാ ലീഗ് നേതാവ് നുർബിന റഷീദ് ഉപദേശിച്ചു. സിഎച്ച് അനുസ്മരണ ഏകദിന സെമിനാറിൽ സംസാരിക്കവെ ആയിരുന്നു നൂർബിനയുടെ പരാമർശങ്ങൾ. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് വ്യക്തമാക്കിയായിരുന്നു അഡ്വ. നൂർബിനയുടെ പ്രതികരണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്ന് മറക്കരുതെന്ന് ഹരിത നേതാക്കളെ ഓർമ്മിപ്പിച്ച നൂർബിന മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്. മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലീഗിന്റെ അതേ രാഷ്ട്രീയമാണ് പോഷക സംഘനകൾക്കും വേണ്ടത്. മുസ്ലിം എന്ന സംസ്‌കാരം ഉയർത്തിപ്പിടിച്ചാവണം എല്ലാ പ്രവർത്തനവും. ലിംഗ ന്യൂനപക്ഷത്തിനായ നിലകൊള്ളാൻ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്ന നൂർബിന രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ മുസ്ലിം അണെന്ന് മറക്കരുത് ഹരിത നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.

അതേസമയം, മുസ്ലിം ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന ഒരുതരത്തിലുള്ള നടപടികളും ഹരിതയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നായിരുന്നു ചടങ്ങിൽ സംസാരിച്ച് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖിന്റെ പരാമർഷം. പൊതു ബോധത്തിന് വിരുദ്ധമായി പാർട്ടിയെടുത്ത നിലപാടുകൾ പിന്നീട് ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവർത്തകരുടെ വികാരത്തെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കും ഇനിയങ്ങോട്ടുള്ള ഹരിതയുടെ പ്രവർത്തനമെന്നും റുമൈസ റഫീഖ് പറഞ്ഞു. 'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു റുമൈസ.

ഹരിതയുടെ മുൻ ഭാരവാഹികൾ വനിതാ കമ്മീഷന് നൽകിയ പരാതി വിവാദമായ സാഹചര്യത്തിൽ കൂടിയാണ് പ്രതികരണം. തുടർന്ന് പാർട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ച് വിടുകയായിരുന്നു. പിന്നീട് രൂപീകരിച്ച പുതിയ ഹരിതയുടെ പ്രവർത്തനങ്ങൾ ക്യംപസിലേക്ക് ചുരുക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയരായ എംഎസ്എഫിലെ അംഗങ്ങളെ പിന്തുണക്കുന്നവരെയാണ് ഹരിതയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.