വെല്ലിങ്ടൺ: യൂറോ കപ്പിൽ ഇറ്റലിയോടേറ്റ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ പരിഹാസവുമായി ന്യൂസിലൻഡ് താരങ്ങൾ. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. പിന്നാലെ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ പരിഗണനവച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ലോകകപ്പ് അവാസനിച്ചിട്ട് രണ്ട് വർഷം കഴിയുന്നു. ഇപ്പോഴും ന്യൂസിലൻഡ് മുൻ താരം സ്‌കോട് സ്റ്റൈറിസും ഓൾറൗണ്ടർ ജിമ്മി നീഷാമും ഇക്കാര്യം മറന്നിട്ടില്ല. മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനിലയായെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാൻ ഒരുവഴിയുണ്ടായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.

ഏറ്റവും കൂടുതൽ കോർണർ നേടിയത് ഇംഗ്ലണ്ടായിരുന്നു അതുവഴി ഇംഗ്ലണ്ടിനെ ജയിപ്പിക്കാമായിരുന്നുവെന്നാണ് സ്‌റ്റൈറിസ് പറയുന്നത്. മുൻ താരവും ഇപ്പോഴത്തെ കമന്റേറ്ററുമായ സ്റ്റൈറിസിന്റെ അഭിപ്രായമിങ്ങനെ... ''എനിക്കൊന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനാണ് കൂടുതൽ കോർണറുകൾ ലഭിച്ചത്. അവരാണ് യൂറോ ചാംപ്യന്മാർ.'' സ്‌റ്റൈറിസ് പരിഹാസത്തോടെ കുറിച്ചിട്ടു.

കൂടുതൽ പാസുകൾ നടത്തിയവരെ ജയിപ്പിക്കമായിരുന്നുവെന്ന് നീഷാം അഭിപ്രായപ്പെട്ടു. കിവീസ് ഓൾറൗണ്ടായ നീഷാമിന്റെ ട്വീറ്റ്... ''എന്തുകൊണ്ടാണ് പെനാൽറ്റി ഷൂട്ടൗട്ട്, ആരാണോ കൂടുതൽ പാസുകൾ നടത്തിത് അവരെ ജയിപ്പിക്കാമായിരുന്നില്ലേ..?'' നീഷാം പരിഹാസത്തോടെ ചോദിച്ചു.

യൂറോ കപ്പിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾവീതം നേടിയിരുന്നു. ലൂക് ഷോയാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാൽ ലിയൊണാർഡൊ ബൊനൂച്ചിയിലൂടെ ഇറ്റലി സമനില നേടി. പിന്നാല പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി ജയിച്ചു