വാഷിങ് ടൺ: ഇന്ത്യയുടെ സ്വന്തം മഹാ ഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും തനിക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുൻ പ്രസിഡന്റായ ബരാക് ഒബാമയുടെ ഓർമ്മക്കുറിപ്പ്. ഇന്തോനേഷ്യയിലെ തന്റെ കുട്ടിക്കാലത്ത് അവിടെ നിന്നും ഈ പുരാണങ്ങൾ കേട്ടതോടെ തന്റെ മനസിൽ ഇന്ത്യയ്ക്ക് പ്രത്യേകമായൊരു സ്ഥാനം തന്നെ ഉണ്ടായെന്ന് ഒബാമ തന്റെ പുതിയ പുസ്തകമായ 'എ പ്രോമിസ്ഡ് ലാന്റി' ൽ പറയുന്നു.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ രാഹുൽ ഗാന്ധിയെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ പുസ്തകമാണിത്.ഇന്ത്യയെ കുറിച്ച് ഒബാമ ഇങ്ങനെയാണ് പറയുന്നത്. 'വലിയ വലുപ്പമുള്ള രാജ്യം. ലോകത്തിലെ ആറിലൊന്ന് ജനങ്ങളെ ഉൾക്കൊള്ളുന്ന,രണ്ടായിരത്തോളം ഗോത്രവിഭാഗങ്ങളുള്ള എഴുന്നൂറോളം പ്രത്യേക ഭാഷകൾ സംസാരിക്കുന്നതുമായ ഇടം.' എന്നാൽ പ്രസിഡന്റാകുന്നത് വരെ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടേയില്ലെന്ന് ഒബാമ പറയുന്നു.

2010ൽ പ്രസിഡന്റായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.പഠനകാലത്ത് ഇന്ത്യൻ പുരാണങ്ങളെയും ഇതിഹാസങ്ങളെയും മാത്രമല്ല ഒബാമ ഇഷ്ടപ്പെട്ടത്. ബോളിവുഡ് ചിത്രങ്ങളെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തന്റെ സുഹൃത്തുക്കൾ ഉണ്ടാക്കുന്ന ദാൽ കറിയും മാംസാഹാരമായ കീമയും ഇഷ്ടപ്പെട്ടിരുന്നു എന്ന് ഒബാമ പറയുന്നു.

2008 മുതലുള്ള ഓർമ്മകളാണ് ഒബാമ പുസ്തകത്തിൽ പരാമർശിക്കുന്നത്. പാക്കിസ്ഥാനിലെ അബോട്ടാബാദിൽ അൽ ക്വയിദ തലവൻ ഒസാമ ബിൻലാദന്റെ വധവും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. രണ്ട് ഭാഗമായുള്ള പുസ്തകത്തിന്റെ ഒന്നാംഭാഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്.