ന്യൂഡൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള ബിൽ എതിർപ്പുകൾ ഇല്ലാതെ രാജ്യസഭയും പാസാക്കി. 187 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ആരും എതിർത്തില്ല. ചൊവ്വാഴ്ച  ലോക്‌സഭ ബില്ല് പാസാക്കിയിരുന്നു.

ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങൾക്ക് തിരിച്ചുകിട്ടുകയാണ്. അതേസമയം, ഇൻഷ്വറൻസ് മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണം അനുവദിക്കുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു.

ചൊവ്വാഴ്ച ലോക്‌സഭ 385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചിരുന്നു. എതിർപ്പില്ലാതെയാണ് ലോക്‌സഭയിലും ബിൽ പാസായത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്ഥകളും ബില്ലിലുണ്ട്.

മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടന പദവി നൽകിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.