കൊച്ചി: പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന നടൻ ആമിർ ഖാന്റെ മകളുടെ തുറന്നുപറച്ചിലിന് നേരെ അസഭ്യ കമന്റുകൾ. വിവിധ മലയാള മാധ്യമങ്ങൾ നൽകിയ വാർത്തയ്ക്ക് താഴെയാണ് അസഭ്യകമന്റുകൾ നിറഞ്ഞത്.'ചെറുപ്പത്തിലേ തൊഴിൽ പഠിച്ചു' എന്നായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുൻ അക്കൗണ്ട് ഓഫീസറായ ജോൺ കുരുവിള എന്നയാൾ വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. കമന്റിനെതിരെ പ്രതിഷേധമുയർന്നതോടെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സ്മൈലികൾ ഇട്ടും ക്ലിപ്പ് ചോദിച്ചും കോമഡികൾ പറഞ്ഞുമായിരുന്നു പലരും വാർത്തയോട് പ്രതികരിച്ചത്.സ്ത്രീകൾക്ക് പീഡനം വല്ല്യ കാര്യമൊന്നും അല്ലല്ലോയെന്നും ഇപ്പോൾ ആണോ വെളിപ്പെടുത്താൻ തോന്നിയതെന്നും പെർഫോമൻസ് നന്നായിട്ടുണ്ട് എന്നും പറഞ്ഞായിരുന്നു ചിലർ രംഗത്തെത്തിയത്.ഇന്ത്യക്കാരെ ഉദ്ധരിക്കാൻ ഉണ്ടാക്കിയ 'പികെ' സിനിമയുടെ ഷൂട്ടിംങിനായി അമീർഖാൻ ഓടിനടക്കുവായിരുന്നതുകൊണ്ട് മകളെ ശ്രദ്ധിക്കാൻ സമയം കിട്ടികാണില്ല എന്നാണ് ജോയ് എൻജോയ് എന്ന യൂസർ പ്രതികരിച്ചത്.

ഇതിപ്പോൾ ഒരു ഫാഷൻ ആണെന്നും ലൈംഗിക അതിക്രമം നടന്നാൽ വലിയ എന്തോ അവാർഡ് കിട്ടിയ പോലെ ആണ് സെലിബ്രിറ്റികൾ പറയുന്നതെന്നുമായിരുന്നു മറ്റു ചിലരുടെ വാദം. വർഷങ്ങൾ മുൻപ് അവർ ഒന്നും ചെയ്തില്ല. പിന്നെ ഇപ്പോൾ പോസ്റ്റ് ഇട്ടതുകൊണ്ട് എന്താണ് കാര്യം എന്നാണ് മറ്റൊരു കമന്റ്.

സിനിമമേഖലയിൽ പഴയ പീഡന കഥകൾ പങ്കുവെക്കുന്നത് ഇപ്പോൾ ഒരു ഫാഷനായിരിക്കുന്നു. സത്യത്തിൽ അക്കാര്യത്തിൽ അവർക്ക് പരാതിയുണ്ടെങ്കിൽ അന്തസ്സായി കേസ് ഫയൽ ചെയ്യണം. അല്ലാതെ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞ് ഹീറോയിൻ ആകാൻ ശ്രമിക്കുന്നത് പീഡനത്തെ സാമാന്യവൽക്കരിക്കുന്നതിന് തുല്യമാണ് എന്നാണ് മറ്റു ചിലരുടെ വാദം.

ഒരാൾ മറ്റൊരാളുടെ സമ്മതമില്ലാതെ പീഡനത്തിനിരയാക്കപ്പെടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന പൊതുബോധം സ്ത്രീകളിൽ ഉണ്ടാക്കുകയാണോ ഇരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ട് വാലുപോയ കുറുക്കന്റെ കഥ വായിച്ചവരാണല്ലോ നമ്മൾ എന്നാണ് മറ്റൊരു കമന്റ്.

ഇതൊക്കെ ഉണ്ടെങ്കിലേ സിനിമയിൽ ചാൻസ് കിട്ടുള്ളൂവെന്നും സെലിബ്രിറ്റി എന്നൊക്കെ പറയുന്നത് ഇങ്ങനെ കിട്ടുന്ന പേരാണെന്നുമാണ് മറ്റു ചിലരുടെ കമന്റ്.എന്നാൽ ചുറ്റും ഉള്ളവരുടെ ആക്ഷേപം കേൾക്കും എന്നറിഞ്ഞിട്ടും അവർ ഇതൊക്കെ തുറന്ന് പറയുന്നത് ആരും സുരക്ഷിതരല്ല എന്ന് പെൺകുട്ടികൾ മനസ്സിലാക്കാൻ വേണ്ടി ആണെന്നും എല്ലാം തുറന്നുപറയുക തന്നെയാണ് വേണ്ടതെന്നും ചിലർ കമന്റുകൾക്ക് മറുപടി നൽകുന്നുണ്ട്.

'ഇവിടെ സ്മൈലി ഇട്ടതും ഇതൊക്കെ കോമഡി ആയി ആഘോഷിച്ചു കമന്റിടുന്നവരും എന്ത് ദുരന്തങ്ങൾ ആണ്. ചെറുപ്പത്തിൽ പീഡിപ്പിക്കപ്പെട്ട കാര്യം ഒരു സ്ത്രീ ഇപ്പോൾ പറഞ്ഞത് ഇന്ന് അവർക്കു അതിനുള്ള പക്വതയും ധൈര്യവും വന്നതുകൊണ്ടാണ്. അതിനെ ഇങ്ങനെ പരിഹസിക്കാൻ മാത്രം എന്താണ് ഉള്ളത്. റേപ്പ് നടന്നു എന്ന് പറയുമ്പോൾ സന്തോഷിക്കാനും അത് ആഘോഷിക്കാനും ഇവർക്ക് എങ്ങനെ കഴിയുന്നു. എന്ത് തരം മനോവൈകല്യം ആണിത്'

'എത്ര ചിരികളാണ് നമ്മൾ നൽകിയിരിക്കുന്നത്, എത്ര ഹാസ്യ കമന്റുകളാണ് ചിലർ നൽകിയിക്കുന്നത് എപ്പോഴെങ്കിലും ഇതുപോലൊരു കഥ നമ്മുടെ മക്കൾക്കിടയിൽ കേൾക്കുവാൻ ഇട വന്നാൽ ഹാസ്യം പറയുമ്പോൾ തൊണ്ട ഇടറരുത്, വാക്കുകൾ മുറിയരുത്. സാധ്യത ഉണ്ട് സംഭവിക്കാൻ. കാരണം നിന്റെയൊക്കെ സ്വഭാവം കൈപ്പറ്റിയ സുഹൃത്തും ആ നാട്ടിൽ കാണണമല്ലോ. അഥവാ സംഭവിച്ചാൽ ചിലപ്പോൾ മറ്റുള്ളവരിലേക്ക് വിളിച്ചോതുന്ന സുഖം അവിടെ കിട്ടിയെന്ന് വരില്ല. പക്ഷെ ഒന്നുറപ്പാണ്. നിങ്ങൾ അതിലൊന്നും തകരില്ല. അത്രയ്ക്ക് മഹിമ ഇവിടെ വിളമ്പുന്നുണ്ടല്ലോ' തുടങ്ങിയ മറുപടികളും ചിലർ നൽകുന്നുണ്ട്.

'ആമിർ ഖാന്റെ മകൾ പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന വാർത്തയ്ക്ക് കിട്ടുന്ന റിയാക്ഷനുകൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്. അതിന് പൊട്ടിച്ചിരിക്കുന്ന സ്മൈലി ഇട്ടവരുടെ എണ്ണം മുപ്പതിനു മുകളിൽ വരും. എന്താണ് ആ വാർത്തയിൽ ചിരിക്കാനായുള്ള തമാശയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. സ്വന്തക്കാർ ആരെങ്കിലും മരിച്ചു കിടന്നാലും തമാശ കാണുന്ന കൂട്ടത്തിലുള്ളോരാവാനേ വകുപ്പുള്ളൂ.

ചെറുപ്പത്തിലേ പണി പഠിച്ചെന്ന് നീചവും നിന്ദ്യവുമായ കമന്റിട്ടയാളുടെ പ്രൊഫൈൽ ഒറിജിനലാണോയെന്നറിയില്ല. ആണെങ്കിൽ ഭൂലോകദുരന്തമാണ്. പ്രായവും ജോലിയും ഒക്കെ വച്ച് നോക്കിയാൽ കൂടുതൽ ശോചനീയമാണ്.

വേറെ ചിലർക്കറിയേണ്ടത് ഇത്രയും നാൾ എന്താണ് പറയാതിരുന്നത് എന്നാണ്. കുട്ടിയായിരിക്കുമ്പോൾ നേരിട്ടത് നല്ല ഉദ്ദേശ്യത്തോടെയുള്ള സ്പർശനമായിരുന്നോ അല്ലയോ എന്ന് പോലും പിന്നീടായിരിക്കാം മനസിലായത് എന്ന സാധ്യത പോലും ഇവറ്റകളുടെ മനസിൽ വരുന്നില്ല.
അപ്പോൾപിന്നെ ഒരു വ്യക്തിക്കെതിരെ, ആണോ പെണ്ണോ ആവട്ടെ, ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ അതിന്റെ ആഘാതത്തിൽ നിന്ന് കര കയറാൻ എത്ര സമയം വേണ്ടി വന്നേക്കാമെന്നോ അതിനു ശേഷമായിരിക്കാം ഒരുപക്ഷേ അതെക്കുറിച്ച് വെളിപ്പെടുത്താൻ പോലുമുള്ള മനസുണ്ടാവാനിടയുള്ളെന്നോ ഒക്കെ പറയുന്നതിൽ എന്ത് ഫലം.

അന്ന് സുഖമായിരുന്നു, ഇന്ന് ആ സുഖം തീർന്നതുകൊണ്ടാണോ പറഞ്ഞതെന്ന് ഉളുപ്പില്ലാതെ ചോദിക്കാൻ വേറൊരു അലവലാതി. ത്ഫൂ.... പൊതു കക്കൂസിന്റെയും ട്രെയിന്റെ ലാട്രിന്റെയും ചുമരിൽ ഫോൺ നമ്പരും പേരും എഴുതി വച്ചോണ്ടിരുന്നവരൊക്കെ ഇപ്പൊ ഫേസ്‌ബുക്കിലാണ് എഴുതുന്നതെന്ന് തോന്നുന്നു. ഭൂലോക ദുരന്തങ്ങൾ' എന്നാണ് ഇത്തരം കമന്റുകളോട് പ്രതികരിച്ചുള്ള ചിലരുടെ പ്രതികരണം.കമന്റ് ബോക്സ് നിറയെ റേപ്പിസ്റ്റുകളാണെന്നും ആദ്യം ശ്രദ്ധിക്കേണ്ടത് ഇത്തരക്കാരെയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.