ഭുവനേശ്വർ: ഒഡീഷയിൽ മന്ത്രവാദം സംശയിച്ച് 75കാരനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. ദിമ്രിപങ്കൽ ഗ്രാമത്തിലാണ് സംഭവം. ധർമ്മ നായിക്ക് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാളെ നാട്ടുകാരാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ രണ്ടു കുട്ടികളുടെ മരണത്തിന് ഉത്തരവാദി ധർമ്മ നായിക്കാണെന്ന് സംശയിക്കുന്നതായി പ്രതികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു.

കുട്ടികളുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം വീടിന് വെളിയിൽ ദുരൂഹത ഉണർത്തുന്ന വസ്തുക്കൾ 75കാരൻ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രതി പറഞ്ഞു. ഇതേ തുടർന്നുണ്ടായ വഴക്കിനിടെ, കുപിതനായ പ്രതി ചുറ്റിക കൊണ്ടും കല്ലുകൊണ്ടും ധർമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.