ഭുവനേശ്വർ: ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒഡീഷയിലെ വാക്സിനേഷൻ കേന്ദ്രത്തിൽവെച്ച് പിടിയിലായി. പടിഞ്ഞാറൻ ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നുള്ള 24 കാരനെയാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയപ്പോൾ പൊലീസ് പിടികൂടിയത്.

ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ അരുൺ പോധയാണ് പൊലീസ് പിടിയിലായത്. 20 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഇയാളെ 2019 മാർച്ച് മുതൽ പൊലീസ് തിരയുകയായിരുന്നു.

എന്നാൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞതിനാൽ പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച പട്നഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കാനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ വാക്സിൻ സ്വീകരിക്കാൻ എത്തിയേക്കുമെന്ന് വിവരം ലഭിച്ചതിനേ തുടർന്നാണ് പൊലീസ് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അരുൺ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനേത്തുടർന്ന് പരിശോധന നടത്തിയെങ്കിലും അയാൾ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കോവിഡ് വാക്സിൻ എടുക്കാൻ ഇയാൾ വരുമെന്ന് സൂചന ലഭിച്ചുവെന്നും വാക്സിൻ എടുത്ത ഉടൻ അറസ്റ്റ് ചെയ്തുവെന്നും പട്നഗർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ജ്യോതിർമയ് ഭുക്ത പറഞ്ഞു.