ന്യൂയോർക്ക്: ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 45.90 ഡോളറിലെത്തി. ആറ് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവിലയിപ്പോൾ. 2009ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായാണ് ഇപ്പോഴത്തേത്. എണ്ണ വിലയിലെ ഇടിവ് തുടർന്നിട്ടും ഒപെക് രാഷ്ട്രങ്ങൾ ഉൽപാദനം കുറയ്ക്കാൻ തയ്യാറായിട്ടില്ല. എണ്ണ വിലയിലെ ഇടിവ് ആഗോള ഓഹരി വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എണ്ണ വില 40 ഡോളർ വരെ ആയേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

കഴിഞ്ഞ വർഷം ജൂണിനു ശേഷം ക്രൂഡ് ഓയിൽ വിലയിൽ പകുതിയിലേറെ ഇടിവാണുണ്ടായത്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 50 ഡോളറിലെത്തി ആറു വർഷത്തെ താഴ്ന്ന നിലയിലാണ്. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാഷ്ട്രങ്ങൾ തയ്യാറാവത്തത് തന്നെയാണ് വിലയിടിവിന്റെ പ്രധാന കാരണം. അമേരിക്കയിൽ ഷെയിൽ ഓയിലിന് ആവശ്യം ഏറിയതും വിലയിടിവിന് കാരണമായി. മാത്രമല്ല ഒപെക് രാജ്യങ്ങൾ യൂറോപ്പിൽ പിടിച്ചു നിൽക്കുന്നതിനായി ആ മേഖലയിൽ വില കുറച്ചു നൽകാനും തയ്യാറാണ്.

അതേസമയം അന്താരാഷ്ട്ര വിപണിയിലെ എണ്ണയിടിവിന് അനുസൃതമായി വിലയിടിവിന് അനുസൃതമായി ഇന്ത്യയിൽ എണ്ണവില കുറയുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. എണ്ണവില കുറഞ്ഞെങ്കിലും തീരുവ വർദ്ധിപ്പിച്ച് വില കുറായ്ക്കാത്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു പോന്നത്. വിപണിയിൽ എണ്ണവില വർധിപ്പിക്കുമ്പോൾ മടിച്ചു നിൽക്കാതെ വില ഉയർത്തുന്ന എണ്ണകമ്പനികളുടെ നിലപാടും വിമർശന വിധേയമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണവില കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും വിലകുറയ്ക്കാത്ത നിലപാടിനെതിരെ കോൺഗ്രസ് കഴിഞ്ഞയാഴ്‌ച്ച രാജ്യവ്യാപകമായി ബ്ലാക് ഡേ ആചരിച്ചിരുന്നു. എണ്ണകമ്പനികളെ സഹായിക്കാൻ കേന്ദ്രസർക്കാർ ജനങ്ങൾക്ക് മേൽ ഭാരം കെട്ടിവെക്കുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്.