തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് ഓല കാബ്‌സ് ബുക്ക് ചെയ്ത യാത്രക്കാരിയോടു കൂടുതൽ പണം ചോദിച്ചതും മോശം പെരുമാറ്റം ഉണ്ടായതും സംബന്ധിച്ച കഴിഞ്ഞ ശനിയാഴ്ചയാണ് മറുനാടൻ മലയാളി വാർത്ത പുറത്തു വിട്ടത്. മറുനാടൻ മലയാളിയിൽ വാർത്ത വന്നയുടൻ എൻഫോഴ്സ്മെന്റ് ആർ ടി ഒ സാജന്റെ നിർദ്ദേശം പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൈജു, എ എം വി ഐ നിഥിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒല ക്യാബ്സ് ട്രാക്ക് ചെയ്തപ്പോൾ കഴക്കൂട്ടം ഭാഗത്ത് സർവ്വീസ് നടത്തുന്നതായി മനസിലായി. ഒരു വിദേശ ഗസ്റ്റാണ് വണ്ടിയിൽ ഉണ്ടായരുന്നത് എന്നതിനാൽ സർവ്വീസ് കഴിഞ്ഞ് ഡ്രൈവറോടു വാഹനവുമായി ആർടി ഒ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാവാൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വാഹനവുമായി ഡ്രൈവർ എത്തി. ഇതിനിടെ പരാതിക്കാരെയും ആർ ടി ഒ വിളിച്ചു വരുത്തിയിരുന്നു. മോശമായി പെരുമാറിയിട്ടില്ലന്ന് ഒല കാബ്സുകാരൻ വാദിച്ചുവെങ്കിലും ഒടുവിൽ കുറ്റ സമ്മതം നടത്തി. യാത്രക്കാരിയോടു മാപ്പും പറഞ്ഞു.

ഡീസൽ വിലയ്ക്ക് അനുസരിച്ച് പണം ലഭിക്കാത്തതിനാലാണ് കൂടുതൽ തുക ചോദിച്ചതെന്നും അത് കിട്ടാതയാപ്പോഴാണ് മോശമായി പെരുമാറിയതെന്നും ഡ്രൈവർ പറഞ്ഞു. ആറുമാസത്തേക്ക് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റു ചെയ്യാൻ ആർ ടി യു നിർദ്ദേശിച്ചുവങ്കിലും പിന്നീട് ഇയാളുടെ കുടുംബ സാഹചര്യവും പരാതിക്കാർ കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ലന്ന് പറഞ്ഞതിനാലും ഒരു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെന്റു ചെയ്തു. ഈ ഒരു മാസം ഇയാൾ വാഹനം ഓടിച്ചാൽ ഡ്രൈവിങ് ലൈസൻസ് തന്നെ ക്യാൻസൽ ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒല കാബ്സിന്റെ രേഖകൾ എല്ലാ കൃത്യമാണെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ ടാക്സ് മുഴുവനും അടച്ചിട്ടില്ലന്ന് വ്യക്തമായി. ഇതിന് ഗഡുക്കളായി അടയ്ക്കാൻ ഇളവ് കിട്ടിയിട്ടുണ്ടെന്ന് കാബ്സുകാരൻ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നല്കി. രേഖകൾ ഹാജരാക്കാതെ വന്നാൽ 3000 രൂപ പിഴയൊടുക്കാനും നിർദ്ദേശിച്ചു. കേരളത്തിൽ മാത്രമാണ് ഒല കാബ്സിൽ മോശം പെരുമാറ്റം ഉള്ളതെന്നും ബാഗ്ലൂരിലും മുബൈലിയും ഏത് അർദ്ധ രാത്രിയിലും ഒല യാത്ര സ്ത്രീകൾക്ക് സുരക്ഷിതത്വം നല്കുന്നതായി പരാതിക്കാരി പറഞ്ഞു.

യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ ഒല കാബ്സ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക പരിശീലനം നല്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് യാത്രക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയേയും ഭർത്താവിനെയും വഴിയിൽ ഒല ടാക്‌സി ഡ്രൈവർ ഇറക്കിവിട്ടെന്ന് പരാതി ഉണ്ടായത്. തിരുവനന്തപുരത്ത് ബിസിനസ് ചെയ്യുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് പൊലീസിൽ പരാതി നൽകിയത്.

ശനിയാഴ്ച മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനാണ് ഒല ആപ്പ് വഴി് ടാക്‌സി ബുക്ക് ചെയ്തത്. 221 രൂപയ്ക്ക് ബാബു എന്ന ആളുടെ പേരിൽ വാഹനം ബുക്ക് ചെയ്തു. വെള്ള മഹീന്ദ്ര വെറിറ്റോ കാറാണ് യാത്രക്കായി അനുവദിച്ച് കിട്ടിയത്. യാത്രയുടെ കാര്യം സ്ഥിരീകരിക്കാനായി ഡ്രൈവർ ഫോണിൽ വിളിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു. എന്നാൽ യാത്രയ്ക്ക് വേണ്ട പണം നേരത്തെ ഓൺലൈൻ പേമെന്റ് ചെയ്ത വിവരം അറിയിച്ചു.വിമാനത്താവളത്തിലെ പിക്കപ്പ് ഏരിയയിൽ എത്തിയപ്പോൾ ഡ്രൈവറുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായത്. ബാഗുകൾ വയ്ക്കാൻ കാറിന്റെ ഡിക്കി തുറന്നു നൽകാൻ വിസ്സമ്മതിച്ചു. ഇത് സെഡാൻ വണ്ടിയാണ്. ഇത്രയും രൂപയ്ക്ക് ഓടാൻ സാധിക്കില്ല എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തർക്കം തുടരുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടതോടെയാണ് കാറിന്റെ ഡിക്കി തുറന്നു തന്നത്.

വിമാനത്താവളത്തിന് പുറത്ത് എത്തിയപ്പോൾ വാഹനം റോഡ് അരുകിൽ പാർക്ക് ചെയ്ത് വീണ്ടും തർക്കത്തിൽ ഏർപ്പെട്ടു. യാത്രാക്കൂലി നേരിട്ട് കൈയിൽ തരണമെന്നും ഓൺലൈനായി അടയ്ക്കുകയാണെങ്കിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും ഡ്രൈവർ പറഞ്ഞു. ിസമ്മതിച്ചതോടെ ട്രിപ്പ് ക്യാൻസൽ ചെയ്യണമെന്നായി ഡ്രൈവറുടെ ആവശ്യം. പരാതി നൽകുമെന്ന് പറഞ്ഞതോടെ മോശം വാക്കുകളിലായി പ്രതികരണം. തുടർന്ന് ഡ്രൈവർ യാത്രക്കാരായ തങ്ങളോട് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തർക്കം തുടർന്നതോടെ ബാഗുകൾ റോഡിൽ പുറത്തുവച്ചു. യാത്രക്കാരായ തങ്ങളെ ഇരുവരെയും വാഹനത്തിൽ നിന്നും പുറത്തിറക്കി നിർത്തിയ ശേഷം കാർ എടുത്ത് ഡ്രൈവർ പോയി. പിന്നീട് ഓട്ടോ വിളിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കായി വാഹനം ബുക്ക് ചെയ്ത് പണം മുൻകൂറായി നൽകിയിട്ടും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും പരാതിയിൽ പറയുന്നു.

ഭർത്താവിന് ഒപ്പം എത്തിയ തനിക്ക് നേരിട്ട അനുഭവം ഇതാണെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികൾ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടുമെന്നും പരാതിയിൽ ചോദിക്കുന്നു.