ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. രണ്ടാം ക്വാർട്ടറിന്റെ അവസാനം വരെ ഇന്ത്യ 2-0നു പിന്നിലായിരുന്നു. ഒരു ഫീൽഡ് ഗോളും ഒരു പെനാൽറ്റി കോർണർ ഗോളും നേടി മുന്നിലെത്തിയ ജർമ്മനിയെ പിന്നീട് ഇന്ത്യ ഒപ്പം പിടിച്ചു.

ദിൽപ്രീത് സിങ്ങും മൻപ്രീത് സിങ്ങും ഗോൾ നേടി കളി സമനിലയായിക്കിയെങ്കിലും ഒരു ഗോൾ കൂടി നേടിയ ജർമ്മനി ഇന്ത്യയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് രണ്ട് മികച്ച സേവുകൾ നടത്തിയിരുന്നു.ഈ മാസം 24നാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്.

ഒളിമ്പിക്‌സിൽ ഹോക്കിയിൽ ഏറ്റവും അധികം സ്വർണം നേടിയിട്ടുള്ള ഇന്ത്യ 84 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനു ശേഷം ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഫിനിഷ് ചെയ്തിട്ടില്ല. 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സ്വർണമെഡൽ നേടിയത്. 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ടോക്യോയിൽ എത്തിയിരിക്കുന്നത്.