ഈ വർഷം അനുവദിച്ച വിസകളുടെ കാലാവധി ഒമാൻ നീട്ടി; പുതിയ വിസ അനുവദിക്കൽ സെപ്റ്റംബർ ഒന്നു മുതൽ പുനരാരംഭിക്കും.
- Share
- Tweet
- Telegram
- LinkedIniiiii
മസ്‌കറ്റ്: ഒമാൻ ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടിയതായി സുപ്രീം കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതിന് അധിക ഫീസ് ഈടാക്കില്ല. രാജ്യത്തിന് പുറത്തുള്ളവർക്ക ആർഒപി വെബ്സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത് മനസ്സിലാക്കാം. ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവർക്ക് സ്പോൺസറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നൽകുക.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ വിസ അനുവദിക്കൽ സെപ്റ്റംബർ ഒന്നു മുതൽ പുനരാരംഭിക്കും. അംഗീകൃത വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച താമസ വിസക്കാർ, ഓൺ അറൈവൽ വിസ ലഭിക്കുന്നവർ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് അടുത്ത മാസം ഒന്നു മുതൽ ഒമാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുക. ഫൈസർ - ബയോഎൻടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനിക, ആസ്ട്രസെനിക കൊവിഷീൽഡ്, ജോൺസൻ ആൻഡ് ജോൺസൻ, സിനോവാക്, മൊഡേണ, സ്പുട്‌നിക്, സിനോഫാം എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണം.
അതേസമയം ഒമാനിലെ പ്രവാസികൾക്ക് വിസ പുതുക്കാനും കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് ബിൻ സലീം അൽ അബ്‌രി അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നാം തീയ്യതി മുതൽ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും നിർബന്ധമാണ്.
മറുനാടന് മലയാളി ബ്യൂറോ