മംഗളുരു: കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്തിരിക്കുകയാണ് കർണാടക. ദക്ഷിണ ആഫ്രിക്കയിൽ കോവിഡ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ആദ്യ നിയന്ത്രണം നടപ്പിൽ വരുത്തിയിരിക്കുകയാണ് സംസ്ഥാനം. കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് തലപ്പാടി അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കോവിഡ് മൂന്നാം തരംഗ ഭീതി ഉടലെടുത്തതോടെ ഞായറാഴ്ച രാവിലെ അതിർത്തിയിൽ പരിശോധന തുടങ്ങിയെങ്കിലും തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

കേരളത്തിൽ നിന്ന് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ സാംപിളുകൾ ശേഖരിച്ച് ചെക് പോസ്റ്റിൽ പരിശോധന നടത്തുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കിഷോർ കുമാർ പറഞ്ഞു

അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ ഫോൺ നമ്പറും മറ്റുവിവരങ്ങളും ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. പരിശോധനയ്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും ഉദ്യോഗസ്ഥരെയും കർണാടക നിയോഗിച്ചിട്ടുണ്ട്. കാസർകോട്-മംഗളൂരു പാതയിൽ ബസ് സർവീസ് നിർത്തിയിട്ടില്ലെങ്കിലും കർണാടക ആർടിസിയുടെ ബസിൽ കയറുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായി കാണിക്കണം.

പാരാമെഡിക്കൽ സയൻസ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ എല്ലാ കോളജുകളിലും കഴിഞ്ഞ 17 ദിവസങ്ങളിലായി ദക്ഷിണ കന്നഡ ജില്ലയിൽ എത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോ. കിഷോർ കുമാർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികളെയും, മുമ്പത്തെ പരിശോധന റിപോർട്ട് പരിഗണിക്കാതെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.

കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡയിലേക്ക് നിത്യേന യാത്ര ചെയ്യുന്നവർ 14 ദിവസത്തിൽ ഒരിക്കൽ പരിശോധന നടത്തണം. മംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ ജില്ലാ ആരോഗ്യ ഓഫീസർ, മാളുകളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും അറിയിച്ചു.

അതേസമയം നിരന്തരമുള്ള കർണാടകയുടെ അതിർത്തിയിലെ നിയന്ത്രണങ്ങൾ യാത്രക്കാരിലും വലിയ രീതിയിലാണ് പ്രതിഷേധം ഉയർത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കർണാടകയുടെ നടപടിയെ വ്യാപകമായി വിമർശിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയപ്പോൾ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ എന്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് പല യാത്രക്കാരും ചോദിക്കുന്നത്. ജനങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും നിലവിലെ നിയന്ത്രണങ്ങൾ ശക്തമാകാൻ തന്നെയാണ് തീരുമാനം എന്നും ദക്ഷിണ കർണാടക അധികൃതർ പറഞ്ഞു.

കാസർകോട്ടെ വിദ്യാർത്ഥികൾ, ജീവനക്കാർ, വ്യാപാരികൾ, വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവർ ഉൾപെടെ അനവധി പേരാണ് ദിനേന മംഗളൂരുവിനെ ആശ്രയിക്കുന്നത്. അതിർത്തിയിലെ നിയന്ത്രണങ്ങൾ ഇവർക്കെല്ലാം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.