തിരുവനന്തപുരം: ഓമിക്രോൺ ഭീതിയിൽ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് നിന്നും ഓമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെയാണ് ഓമിക്രോൺ നെഗറ്റീവായത്.

ആകെ 10 പേരുടെ ഓമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളിൽ ഇതുവരെ എട്ട് പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഓമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ലാബിലാണ് ഓമിക്രോൺ ജനിതക പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന ഒരാൾക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഓമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ ഒരുകുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഐഐടി കാൺപൂരിലെ വിദഗ്ധൻ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗത്തിൽ രാജ്യത്ത് പ്രതിദിനം ഒന്ന് മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടേക്കാം. മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഇതിന് രണ്ടാം തരംഗത്തെക്കാൾ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കോവിഡിന്റെ മാത്തമാറ്റിക്കൽ പ്രോജക്ഷനിൽ പങ്കാളിയായ മഹീന്ദ്ര അഗർവാൾ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഡെൽറ്റ വകഭേദത്തോളം മാരകമായിരിക്കില്ല ഓമിക്രോൺ വകഭേദമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓമിക്രോൺ ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അഗർവാൾ വാർത്താ ഏജൻസിയോട് പറഞ്ഞു. രണ്ടാം തരംഗത്തിനിടെ രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് മൂന്നാം തരംഗം പാരമ്യത്തിലെത്തിയത്. ഭാഗിക ലോക്ഡൗൺ, രാത്രി കർഫ്യൂ, തിരക്ക് നിയന്ത്രിക്കൽ എന്നിവയിലൂടെ ഡെൽറ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഓമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നും അഗർവാൾ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവിൽ 23 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര (10), രാജസ്ഥാൻ (ഒൻപത്), കർണാടക (രണ്ട്), ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഓമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഓമിക്രോൺ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്‌സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങൾ എന്ന വിഭാഗത്തിലാണ് ഓമിക്രോൺ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡെൽറ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.