തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെങ്കിൽ കേന്ദ്രസർക്കാർ അതിന് മുൻഗണന നല്കണമെന്നു മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയാറാണെങ്കിൽ ലേലത്തിനു പകരം ചർച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സർക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

സാധാരണഗതിയിൽ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കർ സ്ഥലവുമുണ്ട്. 2017-18ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതിൽ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയിൽ പ്രവർത്തിക്കുന്ന കണ്ണൂർ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളിൽ പങ്കെടുത്തതാണ് സംസ്ഥാന സർക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാൾ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സർക്കാർ പുറത്തായി. അദാനിഗ്രൂപ്പ് എയർപോർട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോൾ സംസ്ഥാന സർക്കാരിനുവേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തിൽ പങ്കെടുത്ത് പുറത്തായതുമൂലം തുടർന്നുള്ള നിയമപോരാട്ടത്തിൽ സർക്കാരിന്റെ നില ദുർബലമായെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള ബിപിസിഎൽ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികൾ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവിൽ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടർന്ന് ഫാക്ടറി നടത്താൻ ആർ്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കർ കണ്ണായ സ്ഥലത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ വിൽക്കാൻ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗൺമൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎൽ സ്ഥാപനങ്ങൾ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയർ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ റിഫൈനറിയിൽ സംസ്ഥാന സർക്കാരിനു ഷെയർ ഉണ്ട്. സ്ഥലമെടുപ്പു മുതൽ എല്ലാ വികസന പ്രവർത്തനത്തിനും സർക്കാർ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സർക്കാരിനെ ഇരുട്ടിൽനിർത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിർക്കേണ്ടതാണ്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.