ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടുതോടെ ഈ സമ്മേളന കാലയളവിൽ ബിൽ നിയമം ആകില്ലെന്ന് ഉറപ്പായിരിക്കയാണ്. സ്റ്റാൻഡിഗ് കമ്മിറ്റി വിഷയം പഠിച്ച് വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ സമയമെടുക്കും. അതുകൊണ്ടു കൂടിയാണ് പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചത്. യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെയും ഗോവയിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്ന മമത ബാനർജിയുടെ മുന്നേറ്റം തിരിച്ചറിഞ്ഞു കൊണ്ടു കൂടിയാണ് വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് വിവാഹ പ്രായം ഉയർത്തുന്നതിലേക്ക് കേന്ദ്രം ചുവടുവെക്കുന്നത്.

ഈ വിഷയത്തിൽ കേന്ദ്രം നീങ്ങുന്നത് സമവായ പാതയിലാണ് താനും. രണ്ട് വർഷം നിയമം നടപ്പിലാക്കാൻ സാവകാശം കൊടുത്തതും പ്രതിഷേധങ്ങൾ ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് താനും. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയാണ് ഇന്ന് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതേസമയം സുപ്രധാന ബിൽ നാടകീയമായി കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ റാലിയിലായിരുന്നു.

പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ രാജ്യത്തെ സ്ത്രീകൾ സന്തുഷ്ടരാണെന്നും എന്നാൽ ഈ നടപടി ചിലരെ വേദനിപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉത്തർപ്രദേശിൽ നൽകിയ 30 ലക്ഷം വീടുകളിൽ 25 ലക്ഷവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും മോദി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താൻ സർക്കാർ ശ്രമിക്കുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തുല്യഅവസരങ്ങളും ഉറപ്പാക്കാനാണ് ബിൽ കൊണ്ടുവന്നത്. പെൺമക്കൾക്ക് വേണ്ടിയാണ് രാജ്യം ഈ തീരുമാനം എടുക്കുന്നതെന്നും മോദി പറഞ്ഞു.

ഇതിൽ ആർക്കാണ് പ്രശ്നമെന്ന് എല്ലാവരും കാണുന്നുണ്ട്. ഇക്കാര്യം ചിലരെ വേദനിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അടുത്തിടെ ചില എസ്‌പി നേതാക്കൾ നടത്തിയ പരാമർശവും മോദി എടുത്തുപറഞ്ഞു. യോഗി ആദിത്യനാഥ് അധികാരത്തിലെത്തുന്നതിന് മുൻപുള്ള 5 വർഷം ഉത്തർപ്രദേശിൽ മാഫിയകളാണ് ഭരിച്ചിരുന്നത്. ഇതേതുടർന്ന് നമ്മുടെ സഹോദരിമാരും പെൺമക്കളും വലിയദുരിതമാണനുഭവിച്ചത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാനും സ്‌കുളുകളിലും കോളജുകളിലും പോകാൻ അവർ ഭയന്നിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്തെന്നും മോദി പറഞ്ഞു. യുപിയിൽ ഇപ്പോൾ സ്ത്രീകൾക്ക് സുരക്ഷകയും അവകാശങ്ങളും അവസരങ്ങളും ഉണ്ട്. വീണ്ടും ഇവിടുത്തെ ജനങ്ങൾ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു.

നാടകീയ രംഗങ്ങൾക്കാണ് ലോകസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തി, ബില്ല് കീറിയെറിഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായാണ് ലോക്‌സഭയിലെ അജണ്ടയിൽ
ബില്ല് ഉൾപ്പെടുത്തിയത്, ബില്ല് സഭയിൽ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിർപ്പാണ് പ്രതിപക്ഷത്തിന് ഉള്ളത്. അജണ്ടയില്ലാത്ത ബില്ല് എങ്ങനെയാണ് അവതരിപ്പിച്ചതെന്നാണ് ചോദ്യം.

ബില്ല് 12 മണിയോടെ സഭയിലെ എംപിമാർക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം. അങ്ങേയറ്റം സ്ത്രീവിരദ്ധമാണ് കേന്ദ്രത്തിന്റെ പുതിയ നിയമമെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം. പെൺകുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് നീക്കം, പെൺകുട്ടികളെ ശാക്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിൽ അത് മനസിലാക്കാമായിരുന്നു. 21 വയസായാൽ ഉടൻ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് പറയുന്നത് പോലെയാണ് ഇത്. കൂടുതൽ ബോധവൽക്കരണവും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് നേരത്തെ ഇടതുപക്ഷ പാർട്ടികൾ നിലപാടെടുത്തിരുന്നു.