ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം 42മത് ഓണാഘോഷം വെർച്ചുലായി ആഘോഷിച്ചു.

ഓണം നമ്മുക്ക് ഗതകാല സ്വപ്നങ്ങളിലേക്കുള്ള മനസ്സിന്റെ തീർത്ഥയാത്രയും ആത്മാവിന്റെ പൂവിളിയുമാണ്. ലോകമെങ്ങുമുള്ള മലയാളികൾ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന്, നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഈ വർഷവും ഗീതാമണ്ഡലത്തോടൊപ്പം ഷിക്കാഗോ ഹൈന്ദവ സമൂഹം വെർച്ചുലായി ഓണം ആഘോഷിച്ചു.

രാവിലെ പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തിൽ മഹാഗണപതിക്കും തൃക്കാക്കരയപ്പനും (വാമന) പൂജയോടെയാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ഓൺലൈൻ വഴി സംഘടിപ്പിച്ച ഓണാഘോഷങ്ങൾക്ക് ഗീതാമണ്ഡലം ആചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ ആശംസകളും നേർന്നു.

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായി, ലോകം മുഴുവനുള്ള ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലേക്ക് ചെന്ന് കൊണ്ടാണ് കരുതൽ ഓണം ആഘോഷിച്ചത്. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറമേകി കൊണ്ട് അഭിഷേക് ബിജുവിന്റെ ഭരതനാട്യത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ശ്രീമതി മണി ചന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവാതിരയും, പ്രിൻസിന്റെ മഹാബലിയും ആഘോഷങ്ങൾ എന്നും ആഘോഷമാക്കാറുള്ള ഗീതമണ്ഡലത്തിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ ആയി. ഗീതാമണ്ഡലം മുത്തശ്ശിമാർ, അവരുടെ കുട്ടികാലത്തെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ പുതിയ തലമുറക്ക് പകർന്നു നൽകിയത് ഒരു നവ്യാനുഭൂതിയായിരുന്നു. ഈ വർഷത്തെ വെർച്യുൽ ഓണത്തിന് ബൈജു മേനോനും, ആനന്ദ് പ്രഭാകറും നേതൃത്വം നൽകി.

ഓണമെന്നാൽ കേവലം ചില ആഹ്ലാദ ദിനങ്ങളല്ല മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ മാത്രമേ മലയാളികളെന്ന നിലയിൽ പൂർവിക പുണ്യം നമ്മിൽ വർഷിക്കപ്പെടൂ എന്ന് തദവസരത്തിൽ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാൻ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും, ഈ അവസരത്തിൽ ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ഒരു സ്ഥലത്തു ഒത്തു ചേർന്ന് ആഘോഷിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാ മെമ്പേഴ്‌സിന്റെയും വീടുകളിൽ 'സൂം' വഴി എത്തി എല്ലാവരുടെയും ഓണാഘോഷങ്ങൾ കാണാൻ സാധിച്ചത് പുതിയ ഒരു അനുഭവമായിരുന്നു.

മൂന്നു മണിക്കൂർ മുപ്പതു മിനിറ്റ് നീണ്ടു നിന്ന പരിപാടികൾ കോർഡിനേറ്റ ചെയത അവതാരകർ ആനന്ദ് പ്രഭാകറും ബൈജു എസ് മേനോനും കാണികളുടെ ഹൃദയം കവർന്നു.