ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശന പോസ്റ്റുകളുമായ രംഗത്തു വരുന്ന കങ്കണ റണാവത്ത് വീണ്ടും വിവാദ പരാമര#്ശവുമായി രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947ൽ അല്ല എന്ന വിവാദ പരാമർശത്തിന് പിന്നാലെയാണ് പുതിയ പരാമർശവുമായി കങ്കണ രംഗത്തുവന്നത്. ഇത്തവണ ഗാന്ധിജിക്ക് നേരെയാണ് കങ്കണയുടെ പുതിയ പരാമർശം. ഗാന്ധിയുടെ അഹിംസാ മാർഗം ഇന്ത്യയ്ക്ക് നേടിതന്നത് സ്വാതന്ത്യമായിരുന്നില്ല, ഭിക്ഷയായിരുന്നു എന്നാണ് കങ്കണ പറയുന്നത്.

ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്റുവും ജിന്നയും ചേർന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാൻ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറയുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവർ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറയുന്നു. ഭഗത് സിംഗിനെ തൂക്കിലേറ്റാൻ ഗാന്ധിജി ബ്രിട്ടീഷുകാർക്കൊപ്പം നിന്നെന്നും, ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഒരാൾ തന്റെ ഒരു കവിളത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ചയാളാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിതന്നെതെന്നും, അത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയായിരുന്നെന്നും കങ്കണ പറയുന്നു. നിങ്ങൾ നിങ്ങളുടെ ആരാധ്യപുരുഷനെ ബുദ്ധിപൂർവം തെരഞ്ഞെടുക്കണമെന്നും താരം കൂട്ടിച്ചേർക്കുന്നു. രാജ്യത്തിന് വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകൾ തങ്ങളുടെ 'യജമാനന്മാർക്ക്' പിടിച്ചുകൊടുക്കുകയായിരുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് അധികാരം മാത്രമായിരുന്നു ലക്ഷ്യമെന്നും കങ്കണ പറഞ്ഞു.

2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു കങ്കണയുടെ പരാമർശം.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

'സവർക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവർക്കത് അറിയാമായിരുന്നു. അവർ തീർച്ചയായും ഒരു സമ്മാനം നൽകി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,'' എന്നായിരുന്നു കങ്കണയുടെ വാദം.

ഇതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളായിരുന്ന കങ്കണയ്ക്കെതിരെ ഉയർന്നു വന്നത്. എന്നാൽ വിവാദപരമായ പുതിയ പരാമർശങ്ങൾ പറയുകയല്ലാതെ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ കങ്കണ ഇതുവരെ തയ്യാറായിട്ടില്ല. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പത്മ പുരസ്‌കാരങ്ങൾ തിരിച്ചുനൽകാമെന്നാണ് കങ്കണ പറയുന്നത്.