ന്യൂഡൽഹി: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന കർഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നുണ്ട്. എന്നാൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.

എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങൾക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചു.ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടതോടെ കോമൺവെൽത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകൾ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താൽകാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. രണ്ട്-മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഓക്‌സിജൻ സൗകര്യമുള്ള ആറായിരം കിടക്കകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു.ഡൽഹിയിലെ ആശുപത്രികളിൽ 100 ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ സ്ഥിതിഗതികൾ മോശമാണ്. ഐസിയുകൾ രോഗികളെ കൊണ്ട്് നിറയുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം തേടിയതായും അരവിന്ദ് കെജരിവാൾ അറിയിച്ചു.

ഇന്നലെ റെക്കോർഡ് രോഗികളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു. ഇന്നലെ 25,462 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് വ്യാപനം നിയന്ത്രണവിധേയമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.