കൊല്ലം : ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാരുടെ നുഴഞ്ഞു കയറ്റം. കൊല്ലത്തെ ഒരു സ്‌കൂളിൽ ഒൻപതാംക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്‌സിൽ തെറിയഭിഷേകവുമുണ്ടായി. വ്യാജന്മാർ ക്ലാസുകളിൽ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തുന്നുവെന്നാണ് പരാതി.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസും രംഗത്തു വന്നു. ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറാതിരിക്കാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുടെ പേരുചേർത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസിൽ കയറിയാൽ ഒരുപരിധിവരെ പ്രശ്‌നം പരിഹരിക്കാം. പുറത്തുള്ളവർ ക്ലാസിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകുകയും വേണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

കഴിഞ്ഞദിവസം ഒരു പൊതുവിദ്യാലയം നടത്തിയ ഓൺലൈൻ ക്ലാസിനിടെ കറുത്തവേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജവിദ്യാർത്ഥി' ഡാൻസ് ചെയ്തു. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തുന്നുമുണ്ട്. ലിങ്കും പാസ് വേർഡും ചോർത്തിയാണ് വ്യാജന്മാരുടെ വിലസൽ.

വ്യാജന്മാരുടെ പ്രയോഗങ്ങൾ പരിധിവിട്ടതോടെ പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്. അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്. ക്ലാസുകളുടെ ലിങ്കും പാസ്വേർഡും കുട്ടികളിൽനിന്നുതന്നെയാണ് ചോരുന്നതെന്നാണ് സംശയം.

ഓൺലൈൻ വഴി പ്രവേശനം നേടിയ കുട്ടികളെ അദ്ധ്യാപകർക്ക് പരിചയമില്ലെന്നത്തും വ്യാജ നുഴഞ്ഞു കയറ്റക്കാർക്ക് തുണയാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ട്.

ഈ സാഹചര്യത്തിൽ 'ഗൂഗിൾ ക്ലാസ്‌റൂമി'ന്റെ പ്ലാറ്റ്‌ഫോം വിലകൊടുത്തുവാങ്ങി ക്ലാസുകൾ നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പ്. ഈ സംവിധാനം വരുന്നതോടെ ഒരുപരിധിവരെ വ്യാജന്മാരെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.