തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ വഴി ലാപ്‌ടോപ്പ് ബുക്കു ചെയ്ത തിരുവനന്തപുരം സ്വദേശിക്കാണ് പണം പോയത്. അതേസമയം തട്ടിപ്പിന്് ഇരയായ ആൾ ഐടി വിദഗ്ധൻ കൂടിയാണെന്നതുമാണ് കേസിലെ വിചിത്രകാര്യം. മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ആലിബാബ വഴി ബുക്ക് ചെയ്തപ്പോഴാണ് പണം പോയത്.

ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബ വഴി ലാപ്ടോപ് ബുക്ക് ചെയ്തത്. ഇൻഫിനിറ്റി ഇലക്ട്രോണിക് വേൾഡാണ് ആലിബാബയിൽ ലാപ്ടോപിന്റെ വിതരണക്കാർ. അമേരിക്കയിൽ നിന്ന് ലാപ്ടോപ് എത്തിച്ചുനൽകാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇത് പ്രകാരം ഓൺലൈൻ വഴി ബുക്കു ചെയ്യുകയായിരുന്നു.

ഇതിനായി 322000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്സ്ആപ്പ് വഴി അക്കൗണ്ട് നമ്പറും അയച്ചു നൽകി. ഈ അക്കൗണ്ടിലേക്ക് പണം കൈമാറിയതോടൊയണ് യുവാവ് കെണിയിൽ വീണത്. ആദ്യം നൽകിയ തുക പോരെന്നും കൂടുതൽ തുക വേണമെന്നുമാണ് ഇവർ പിന്നീട് ആവശ്യപ്പെട്ടത്. ഇതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.

തുടർന്ന് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സൈബർ ക്രൈം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.

സിയാമെൻ വിസെൽ ടെക്നോളജി, ടെയ്ലർ ഹോസ്റ്റ്, സെഞ്ചുറി ടെക്നോളജി, സിറ്റി ഇലക്ട്രോണിക്സ് പാക്കിസ്ഥാൻ തുടങ്ങി വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായത്. പലരും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും പരാതി നൽകിയിട്ടില്ല. കമ്പനികളുടെ വിശ്വാസ്യത നോക്കി മാത്രം പണം നൽകണമെന്നാണ് സൈബർ പൊലീസ്, പറയുന്നത്.