ചെന്നൈ: ആന്ധ്രപ്രദേശിനും, തെലങ്കാനക്കും പിന്നാലെ ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാടും. തമിഴ്‌നാട്ടിൽ ലോക്ഡൗൺ കാലത്ത് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാക്കാൻ സംസ്ഥാന സർക്കാരും തീരുമാനിക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 17 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.ഓൺലൈൻ ചൂതാട്ടം നിരോധിച്ചു കൊണ്ടുള്ള ബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ബെൻവാരി ലാൽ പുരോഹിത് ഒപ്പിട്ടതോടെ ഓൺലൈൻ റമ്മിയോ മറ്റു ചൂതാട്ടങ്ങളോ നടത്തിയാൽ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. ഇത്തരം സൈറ്റുകളുടെ നടത്തിപ്പുകാർക്ക് 10,000 രൂപ പിഴയും രണ്ടു വർഷം തടവും ആണ് ശിക്ഷ. എന്തുകൊണ്ട് ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൂടാ എന്ന് നേരത്തേ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.

കേരളത്തിലും ഓൺലൈൻ ചൂതാട്ടം വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഈയിടെ നടന്ന ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ മൂൻ ട്രഷറി ജീവനക്കാരൻ ബിജുലാൽ പറഞ്ഞത് ഈ പണം ഉപയോഗിച്ചത് ഓൺലൈൻ ചീട്ടുകളിയിൽ വന്ന നഷ്ടം നികത്താനാണ് എന്നായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ട്രഷറിയിൽ നിന്ന് താൻ പണം മോഷ്ടിച്ചിരുന്നെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ച് ബിജു ലാൽ. തന്റെ പാസ് വേർഡ് ഉപയോഗിച്ച് മറ്റാരെങ്കിലും ചെയ്തതാകാം എന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ബിജു ലാൽ അന്വേഷണ സംഘത്തോട് കുറ്റം സമ്മതിക്കുകയായിരുന്നു.

പുതുച്ചേരി വിളിയന്നൂരിൽ സിം കാർഡ് മൊത്ത വിൽപനക്കാരനായ വിജയകുമാറിന്റെ ആത്മഹത്യയാണ് ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു രാജ്യത്തെ നടുക്കിയ ആത്മഹത്യ. ഓൺലൈൻ ചൂതാട്ടത്തിൽ 30 ലക്ഷം രൂപ നഷ്ടമായതിനെ തുടർന്നാണ് പുതുകുപ്പം റോഡിലെ തടാകത്തിനു സമീപം തലയിൽ പെട്രോളൊഴിച്ചു തീകൊളുത്തി വിജയകുമാർ ജീവനൊടുക്കിയത്. അതിനു കാരണമായ ഓൺലൈൻ റമ്മി നിരോധിക്കാൻ പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ട് ആത്മഹത്യക്കുറിപ്പും എഴുതിയിരുന്നു.

അവസാന സന്ദേശത്തിൽ ഭാര്യയോട് മാപ്പു ചോദിക്കുന്നുണ്ട് വിജയകുമാർ. ലോക്ഡൗൺ കാരണം വീട്ടിലിരിന്ന് സമയത്തു തുടങ്ങിയ കളിയാണ് എട്ടുമാസത്തിനുള്ളിൽ യുവാവിന്റെ ജീവനെടുത്തത്. 'ഭാര്യയും രണ്ടു മക്കളുമൊന്നിച്ചു നല്ല നിലയിൽ ജീവിച്ചു വരുന്നതിനിടെയാണ് ഇടിത്തീയായി കോവിഡും ലോക്ഡൗണുമെത്തിയത്. കച്ചവടം നിലച്ചു. വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുന്നതിന്റെ മടുപ്പ് അകറ്റാനാണ് ഓൺലൈൻ റമ്മി കളിച്ചുതുടങ്ങിയത്. തുടക്കത്തിൽ പണം കിട്ടിയതോടെ ലഹരിമരുന്നു പോലെ അടിമയായി' വിജയകുമാർ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

കളി ആവേശമായതോടെ ബിസിനസിലൂടെ നേടിയ സമ്പാദ്യങ്ങൾ നഷ്ടമായി. പോയതെല്ലാം തിരികെ പിടിക്കാൻ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങി പിന്നെയും കളിച്ചു. 30 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്. കടം നൽകിയവർ വീട്ടിലെത്തി സമ്മർദം തുടങ്ങിയതോടെ വിജയകുമാറിനു മുന്നിൽ മറ്റു വഴികളില്ലാതായി.എതാനും ദിവസങ്ങൾക്കു മുൻപും തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം മൂലം ആത്മഹത്യയുണ്ടായി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റായ സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. അവിവാഹിതനായ മദൻകുമാർ മദ്യത്തിനും അടിമയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ആത്മഹത്യ. നിർമ്മാണത്തൊഴിലാളിയായ അച്ഛൻ എസ്.രവിക്കും അമ്മ മനോമണിക്കും ഒപ്പം ആറുമാസം മുൻപ് മദൻകുമാർ സമിച്ചെട്ടിപാളയത്തെ ഒരു വാടക വീട്ടിലേക്ക് മാറിയിരുന്നു.

പലരിൽനിന്നും ഇയാൾ കടം വാങ്ങിയിരുന്നെന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മദ്യവും ലഹരിമരുന്നും പോലെ യുവാക്കളെ നശിപ്പിക്കുന്ന സാമൂഹിക വിപത്തായതിനാലാണ് ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കുന്നതെന്നായിരുന്നു തമിഴ്‌നാട് സർക്കാർ നൽകിയ വിശദീകരണം.