തിരുവനന്തപുരം:വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി തദ്ദേശഭരണവകുപ്പ് ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ദമ്പതിമാർക്ക് ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. '2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ'ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതിവരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി.

ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ ഹാജരാക്കലുകളും ആൾമാറാട്ടവും ഉണ്ടാകാതിരിക്കാൻ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി സൂചിപ്പിച്ചു.

വിവാഹ രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനുശേഷം വിദേശത്തു നിന്നും കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാർമാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകിവരുന്നുമുണ്ട്. കോവിഡ് വ്യാപനസാഹചര്യം മുൻനിർത്തി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരുടെ തൊഴിൽ സംരക്ഷണം ലഭിക്കുന്നതിനും, താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.