ന്യൂഡൽഹി: സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി.സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു.കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കി നൽകാനാണ് നിർദ്ദേശം.

ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽ നിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. അതിനാൽ തന്നെ ഒൻപതിലധികം സിം കാർഡുകൾ സ്വന്തം പേരിലുള്ളവർ അവ തിരികെ നൽകണം. കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെ പേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ.