കൊൽക്കത്ത: രാജ്യത്ത് രണ്ടംഗ സിൻഡിക്കേറ്റാണ് പ്രവർത്തിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതിലൊരാൾ കലാപകാരിയും മറ്റൊരാൾ രാജ്യത്തിന്റെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്തിയാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമർശിക്കാതെ മമത പറഞ്ഞു. പശ്ചിമബംഗാളിൽ മമത ബാനർജിക്കെതിരെ നരേന്ദ്ര മോദിയും അമിത് ഷായും രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുന്നതിനിടെയാണ് ദീദിയുടെ തിരിച്ചടി.

ഒരാൾ കലാപകാരിയാണ്. ഡൽഹി, ഗുജറാത്ത്, യു.പി കലാപങ്ങളുടെ സ്പോൺസറാണ് അയാൾ. രണ്ടാമത്തെയാൾ ഇന്ത്യയുടെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്തിയാണ്. പക്ഷേ അയാളുടെ താടി നന്നായി വളർന്നുവെന്ന് മമത പറഞ്ഞു.അയാൾ ചിലപ്പോൾ ഗാന്ധിജിയേക്കാളും രവീന്ദ്രനാഥ ടാഗോറിനും മുകളിൽ തന്നെ പ്രതിഷ്ഠിക്കും. ചിലപ്പോൾ സ്വാമി വിവേകാനന്ദനാണെന്ന് സ്വയം വിളിക്കും. സ്റ്റേഡിയങ്ങൾക്ക് സ്വന്തം പേരിടും. അദ്ദേഹത്തിന്റെ തലക്ക് എന്തോ പ്രശ്നമുണ്ടെന്ന് മമത ബാനർജി പരിഹസിച്ചു.

മോദി സ്റ്റേഡിയത്തിന് തന്റെ പേര് നൽകുന്നു. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ തന്റെ ചിത്രം ചേർക്കുന്നു. ഐ.എസ്.ആർ.ഒയുടെ  സ്വന്തം ചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കുകയാണെന്നും മമത ബാനർജി പറഞ്ഞു.