തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് സർക്കാറിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സോളാർ പീഡന കേസ് അന്വേഷണം സിബിഐക്ക വിട്ടത്. ഉമ്മൻ ചാണ്ടി വീണ്ടും തെരഞ്ഞെടുപ്പു കളത്തിലേക്ക് എത്തിയപ്പോഴായിരുന്നു പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രം. എന്നാൽ, ആ അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് ഊറിച്ചിരിക്കാൻ പാകത്തിന് ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായിക്കെതിരെ ഗുരുതര ആരോപണം ഉയരുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഉമ്മൻ ചാണ്ടി ഇന്ന് രംഗത്തുവരികയും ചെയ്തു. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണം ഗുരുതരമാണെന്നും അടിയന്തര നടപടി വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നതിൽ ഉമ്മൻ ചാണ്ടി സംശയം പ്രകടിപ്പിച്ചു.

രണ്ട് മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്ത് വരുന്നതെന്നും ഇത്രയും കാലം ഇതിൽ നടപടി എടുക്കാതിരുന്നതെന്ന് എന്തുകൊണ്ടാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികളാണ് ഉമ്മൻ ചാണ്ടി കേസിൽ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും പ്രതികരണമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോൺസുലർ ജനറലിനും സ്പീക്കർക്കുമിടയിൽ മദ്ധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ പരാതിക്കാരിയുടെ അപേക്ഷയെത്തുടർന്ന് സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടത്. കോൺഗ്രസ്സിന്റേയും യുഡിഎഫിന്റെ ഒന്നാകെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നു പിണറായിയുടെ ഈ നീക്കം. ഇത് ഒരു പ്രതികാരമായും കണക്കാക്കപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലായിരുന്നു 15 വർഷങ്ങൾക്കുമുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പിണറായി വിജയൻ ഉൾപ്പെട്ട ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടത്. 2006ലാണ് ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ വിജ്ഞാപനം ഇക്കിയത്. പിണറായി വിജയൻ വി. എസ് അച്യുതാനന്ദൻ എന്നീ രണ്ട് ധ്രുവങ്ങളിലായി സിപിഎം നിലകൊണ്ടിരിക്കുന്ന കാലത്ത് അച്യുതാനന്ദന് അനുകൂലമായി പാർട്ടി വികാരം രൂപപ്പെടുത്തിയതിലും ലാവലിൻ വിഷയം വലിയ പങ്കാണ് വഹിച്ചത്. ആ തരത്തിൽ വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ തിരിച്ചടിയായും പിണറായി സർക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്തിയത്. എന്നാൽ, ആ കേസ് എങ്ങുമെത്താത്ത ഘട്ടത്തിലാണ് ഇപ്പോൾ പിണറായിക്കി തന്നെ തിരിച്ചടിയായി ഡോളർ കടത്തു കേസ് വരുന്നത്.

പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം സോളാർ ലൈംഗികാരോപണ കേസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിച്ചിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയം. പ്രതിപക്ഷമാകട്ടെ ഡോളർ കടത്തിലെ സ്വപ്‌നയുടെ മൊഴിയും വീണ്ടും ആയുധമാക്കും.